തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് അതിശക്‌തമായ മഴക്ക് സാധ്യത. ഇവിടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്.
കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാനത്താകെ ഒറ്റപ്പെട്ട ശക്‌തമായ മഴക്കും അതിശക്‌തമായ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്‌തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴക്ക് കാരണം. മൽസ്യ തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്‌തമായ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്‌തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്‌ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
Most Read: സോഷ്യൽ മീഡിയ ഗെയിമുമായി 12th MAN; ചിത്രം മെയ് 20 മുതൽ ഒടിടിയിൽ