പൊഖാറ: നേപ്പാളിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 മരണം. ഇതുവരെ 22 പേരെ കാണാതായിട്ടുണ്ട്. മരണപ്പെട്ടവരിൽ 3 വിദേശികളും ഉൾപ്പെടുന്നു. നേപ്പാൾ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്‌ച മുതൽ നേപ്പാളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്ന് രാജ്യത്തിന്റെ പലഭാഗത്തും മണ്ണിടിച്ചിലും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
‘മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്‌ടങ്ങളുടെ കണക്കുകൾ ഇനിയും വ്യക്‌തമായിട്ടില്ല. നിലവിൽ തിരച്ചിലിനും രക്ഷപ്പെടുത്തലിനും വെള്ളപ്പൊക്കത്തിൽ കഷ്‌ടത അനുഭവിക്കുന്നവർക്കുള്ള പിന്തുണ ഉറപ്പാക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. കഴിഞ്ഞ ഒരാഴ്‌ചത്തെ കണക്കിൽ 16 പേർ മരണപ്പെടുകയും 22 പേരെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്. മണ്ണിടിച്ചിലിൽ 11 പേർക്കാണ് പരുക്കേറ്റത്’, സർക്കാർ വക്‌താവ് ജനക്‌രാജ് ദഹാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സിന്ധുപാൽചോക്ക്, മനാംഗ് ജില്ലകളിലാണ് കൂടുതൽ മരണങ്ങളും നാശനഷ്‌ടങ്ങളും രേഖപ്പെടുത്തിയത്. ശനിയാഴ്‌ച രാവിലെ വരെ ലാംജംഗ്, മദ്ഗി, മുസ്‌ഥാങ്, മനാംഗ്, പൽപ, കാലിക്കോട്ട്, ജുംല, ഡെയ്‌ലെക്, ബജുര, ബജാങ്, സിന്ധുപാൽചോക്ക് ജില്ലകളെയാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കൂടുതൽ ബാധിച്ചത്. വർഷം തോറും നേപ്പാളിൽ വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും കാരണം നൂറുകണക്കിന് പേർക്ക് ജീവൻ നഷ്‌ടമാവാറുണ്ട്.
Read Also: ഇന്ത്യയിലെ പുതിയ ഐടി നിയമം; ആശങ്ക അറിയിച്ച് യുഎൻ