മുസ്‌താങ്: നേപ്പാളിൽ അപകടത്തിൽപെട്ട താരാ എയർ വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ് കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ പോസ്‌റ്റുമോർട്ടം കാഠ്മണ്ഡുവിൽ നടത്തും. അപകടകാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാണാതായി 19 മണിക്കൂറിന് ശേഷമാണ് താര എയർ ഇരട്ട എഞ്ചിൻ വിമാനം മുസ്‍താങിൽ തകർന്ന നിലയിൽ കണ്ടെത്തിയത്.
ഇന്ത്യൻ കുടുംബമടക്കം 22 പേരും മരിച്ചെന്ന സ്‌ഥിരീകരണവും പിന്നാലെയെത്തി. മോശം കാലാവസ്‌ഥയും വിമാനത്തിന്റെ സാങ്കേതിക തകരാറും അപകടകാരണമായെന്നാണ് നിഗമനം. 10 മൃതദേഹം ഇന്നലെ കാഠ്മണ്ഡുവിലേക്ക് എയർലിഫ്റ്റ് ചെയ്‌തിരുന്നു. ഇന്ന് രാവിലെയാണ് 12 മൃതദേഹം കൂടി കാഠ്മണ്ഡുവിലെത്തിച്ചത്.
43 വർഷം പഴക്കമുള്ള വിമാനമാണ് അപകടത്തിൽപെട്ടത് എന്നതിനാൽ, വിമാനത്തിന്റെ കാലപ്പഴക്കവും സാങ്കേതികതികവും അടക്കം അന്വേഷണ കമ്മീഷൻ പരിശോധിക്കും. ബ്ളാക്ക് ബോക്‌സിന്റെ വിശദ പരിശോധനയ്‌ക്ക് ശേഷമേ അപകടകാരണം സംബന്ധിച്ച് വ്യക്‌തമായ നിഗമനത്തിലെത്താനാകൂ എന്ന് കമ്മീഷൻ അറിയിച്ചു.
Read Also: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കള്ളവോട്ടിന് ശ്രമിച്ചയാൾ പിടിയിൽ