തിരുവനന്തപുരം: സംസ്‌ഥാനത്തെ മിക്ക ജില്ലകളിലും ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. പത്തിനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയിലും ശക്‌തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു ഗതാഗത തടസമുണ്ടായി. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെ തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം ഇരച്ചെത്തി. കോന്നിയിൽ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി.
ഇലന്തൂർ, ചുരളിക്കോട്, മരിയപുരം എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്. തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്നലെ മുതൽ തുടരുന്ന മഴയിൽ പല റോഡുകളും വെള്ളത്തിനടിയിലായി. വീടുകളിലും വെള്ളം കേറുന്ന സ്‌ഥിതിയാണ്. ചെമ്പഴന്തിയിൽ റോഡ് വെള്ളത്തിനടിയിലായി. കട്ടായിക്കോണത്ത് ഗതാഗത തടസമുണ്ടായി. ചെമ്പഴന്തി കോളേജിന് സമീപം ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ആളപായമില്ല.
ശക്‌തമായ മഴയെ തുടർന്ന് ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടർ 10 സെന്റീമീറ്റർ തുറന്നു. കല്ലാർ, ചിന്നാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി പൊൻമുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകളാണ് ഉയർത്തിയത്. മുതിർപ്പഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
അതേസമയം, സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കാം. അഞ്ചു ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. പലയിടത്തും ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത.
മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനു സാധ്യതയുണ്ട്. തമിഴ്‌നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്‌ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് കനത്ത മഴ തുടരുന്നത്. ഞായറാഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
National | കനേഡിയൻ പൗരൻമാർക്ക് ഇ-വിസ നൽകുന്നത് പുനരാരംഭിച്ചു ഇന്ത്യ