തൃശൂർ: സംസ്‌ഥാനത്ത് രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴ 24 മണിക്കൂർ കൂടി തുടരാൻ സാധ്യത ഉണ്ടെന്നും, ആളുകൾ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി കെ രാജൻ. നാളെ വൈകിട്ടോടെ ദുർബലമാകുന്നു മഴ 12ആം തീയതിയോടെ വീണ്ടും ശക്‌തമാകും. ജില്ലാ കളക്‌ടർമാരുമായി ദിവസവും രാവിലെ ആശയവിനിമയം നടത്തിവരുന്നു. ഡാമുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി, വയനാട്, കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കുള്ള അനാവശ്യ യാത്രകൾ നിരോധിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള മേഖലകളിലെ മരങ്ങൾ മുറിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്‌ഥരോട് അവധി പിൻവലിച്ചു സർവീസിൽ കയറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തും നേരിടാൻ സർക്കാർ സജ്‌ജമാണ്. പൊതുജനങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി അറിയിച്ചു.
മഴ ദുരിതം അനുഭവിക്കുന്നവർക്കായി സംസ്‌ഥാനത്ത് നിലവിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 651 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തൃശൂരിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനം ഗുരുതരമല്ല. മൂന്നിൽ താഴെയുള്ള തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആളുകൾ പരിഭ്രാന്തരാകേണ്ടതില്ല. വൈകിട്ട് കുതിരാൻ സന്ദർശിക്കുമെന്നും, ഗതാഗത നിയന്ത്രണം സംബന്ധിച്ച് കളക്‌ടറുടെ നിർദ്ദേശം പാലിച്ചോയെന്ന് പരിശോധിക്കുകയും ചെയ്യുമെന്നും മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.
Most Read: ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; നിയമ നടപടിയുമായി സർക്കാർ- സുപ്രീം കോടതിയെ സമീപിക്കും