ന്യൂഡെൽഹി: ഡിസിസി അധ്യക്ഷ പട്ടികയിൽ ഹൈക്കമാൻഡിന്റെ തിരുത്തൽ. ഗ്രൂപ്പുകളെ അപ്രസക്‌തമാക്കി മുന്നോട്ട് പോകാമെന്ന കെപിസിസി നേതൃത്വത്തിന്റെ ആത്‌മവിശ്വാസത്തിനാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ അതൃപ്‍തി കണക്കിലെടുക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനവും അവസാന നിമിഷം നിർണായകമായി.
ആലപ്പുഴയിൽ കെപി ശ്രീകുമാറിന്റെ പേര് വെട്ടി പകരം രമേശ് ചെന്നിത്തലയുടെ വിശ്വസ്‌തൻ ബാബു പ്രസാദിനെ ഉൾപ്പെടുത്തിയത് കെസി വേണുഗോപാലിന് തിരിച്ചടിയായിരിക്കുകയാണ്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ഉറച്ച നിലപാടിന്റെയും അടിസ്‌ഥാനത്തിലാണ് ഡിസിസി അധ്യക്ഷൻമാരുടെ അന്തിമ പട്ടിക തയ്യാറാക്കിയിരുന്നത്. എന്നാൽ, പട്ടികയിലെ പേരുകൾ പുറത്തുവന്നതോടെ എതിർപ്പുകൾ തുടങ്ങി.
പൂർണമായും അവഗണിക്കപ്പെട്ട ചെന്നിത്തല രാഹുൽ ഗാന്ധിയെ നേരിട്ടാണ് അതൃപ്‌തി അറിയിച്ചത്. പട്ടികയിലുള്ള ശക്‌തമായ എതിർപ്പ് ഉമ്മൻചാണ്ടിയും ഹൈക്കമാൻഡിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തിനായി കൈമാറിയ പട്ടിക ഇതോടെയാണ് തിരുത്തിയത്.
കെസി വേണുഗോപാലിന്റെ പിന്തുണയുള്ള കെ ശ്രീകുമാർ പുറത്തായതിന് പിന്നാലെ കോട്ടയത്ത് ഫിൽസൻ മാത്യൂസിന്റെ പേരും വെട്ടി. പകരം നാട്ടകം സുരേഷിനാണ് വഴിതുറന്നത്. ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരമാണിത് എന്നാണ് സൂചന. പട്ടികയിൽ വലിയ തിരുത്തൽ ഉണ്ടായിട്ടില്ലെന്ന് കെപിസിസി അവകാശപ്പെടുമെങ്കിലും ഈ മാറ്റങ്ങൾ മുതിർന്ന നേതാക്കളുടെ വിജയമായാണ് കണക്കാക്കപ്പെടുന്നത്.
Also Read: ഇന്ത്യ-ബംഗ്ളാദേശ് എയർ ബബിൾ കരാർ സെപ്റ്റംബർ 3 മുതൽ നിലവിൽ വരും