തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എന്ത് നടപടിയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ്‌ഷെഡിങ് ഏർപ്പെടുത്തണമോയെന്ന് കൂടിക്കാഴ്‌ചയിൽ തീരുമാനിക്കും.
സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു. കടുത്ത നിയന്ത്രണങ്ങൾ, വൈദ്യുതി ചാർജ് വർധന, ലോഡ്‌ഷെഡിങ് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. ഓണം കഴിഞ്ഞു നല്ല മഴ കിട്ടിയില്ലെങ്കിൽ സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് വൈദ്യുതി മന്ത്രി വ്യക്‌തമാക്കിയത്.
പുറത്തുനിന്ന് കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ട് പോകുന്നത്. ഇതിലൂടെ പ്രതിദിനം പത്ത് കോടിയോളം രൂപയുടെ നഷ്‌ടം ഉണ്ട്. മഴ കുറഞ്ഞതും പുറത്തു നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദാക്കിയതുമാണ് തിരിച്ചടിയായത്.
Most Read| വീണക്കെതിരായ നികുതി വെട്ടിപ്പ് പരാതി; ജിഎസ്‌ടി കമ്മിഷണറേറ്റ് അന്വേഷിക്കും