എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സെഷൻസ് കോടതി പുറപ്പെടുവിച്ച രഹസ്യ വിചാരണ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. സംസ്‌ഥാന പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
കേസുമായി ബന്ധപ്പെട്ട വാർത്തകൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ ഹൈക്കോടതി നടപടി സ്വീകരിച്ചത്. കൂടാതെ ഹരജി രണ്ടാഴ്‌ചക്ക് ശേഷം വീണ്ടും പരിഗണക്കുമെന്നും കോടതി വ്യക്‌തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് സെഷൻസ് കോടതി ഉത്തരവിന്റെ ലംഘനമായതിനാൽ ഇത് കർശനമായി വിലക്കണമെന്നാണ് ദിലീപ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
നിലവിൽ മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്ന വാർത്തകളിലൂടെ തനിക്കെതിരെ ജനവികാരം സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നതെന്നും, കേസിന്റെ വിചാരണ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും ദിലീപ് ഹരജിയിൽ ആരോപിച്ചു. വിചാരണ നടപടികൾ പൂർത്തിയാകും വരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Read also: ഭഗവന്ദ് മൻ; പഞ്ചാബിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി