കാസർഗോഡ്: ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പൊളിച്ചു നീക്കാൻ ഉത്തരവ്. കെഎസ്‌ടിപി റോഡിൽ ഡിവൈഎഫ്ഐ ഇരുപത് വർഷം മുൻപ് നിർമിച്ച ബസ് വെയിറ്റിങ് ഷെഡ് കഴിഞ്ഞ വർഷം പൊളിച്ചു നീക്കിയിരുന്നു. ഇതിന് സമീപത്ത് അന്ന് തന്നെ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും പൊളിച്ചു നീക്കാനാണ് ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.
റോഡ് ഗതാഗതത്തിന് തടസമാണെന്ന പരാതിയെ തുടർന്നാണ് ഡിവൈഎഫ്‌ഐയുടെ വെയിറ്റിങ് ഷെഡ് പൊളിച്ചുനീക്കണമെന്ന് കോടതി ഉത്തരവിട്ടത്. കളക്‌ടറുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ വർഷം നവംബർ 18ന് പുലർച്ചെ ഉദ്യോഗസ്‌ഥ സംഘം ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചു മാറ്റുകയായിരുന്നു. എന്നാൽ, പൊളിച്ചുമാറ്റിയ കേന്ദ്രത്തിന് സമീപം അന്നുതന്നെ പ്രവർത്തകർ മറ്റൊരു ഷെഡ് നിർമിച്ചിരുന്നു.
ഇതിനെതിരെ യൂത്ത് ലീഗ് കോടതിയെ സമീപിച്ചു. ഇതോടെയാണ് പുതിയ കാത്തിരിപ്പ് കേന്ദ്രവും പൊളിച്ചുമാറ്റാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. അതേസമയം, ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിക്ക് മുൻപ് പൊളിക്കാനായിരുന്നു ജില്ലാ കളക്‌ടരുടെ നിർദ്ദേശം. ഇതേതുടർന്ന് സ്‌ഥലത്തെത്തിയ ഉദ്യോഗസ്‌ഥർ ഡിവൈഎഫ്ഐ നേതാക്കളുമായി ചർച്ച നടത്തി. ഷെഡ് പൊളിക്കുന്നതിന് ഇന്ന് വൈകുന്നേരം വരെ സമയം നൽകിയിട്ടുണ്ട്.
Most Read: ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കാണാതായി; മൂന്ന് കസ്‌റ്റംസ് സൂപ്രണ്ടുമാർക്ക് സസ്‌പെൻഷൻ