ഉയർന്ന താപനില തുടരുന്നതിനാൽ ദക്ഷിണ ബംഗാളിലെ പല ജില്ലകളിലും അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കഠിനമായ ചൂടിൽ നിന്ന് രക്ഷ നേടാൻ പല വഴികളും സ്വീകരിക്കുകയാണ് ഇവർ. എന്നാൽ, ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണ ബംഗാളിലെ പല ഗ്രാമവാസികളും. ഇതിനായി തവള കല്യാണം നടത്തുകയാണ് ഇവിടുത്തെ പ്രധാന ആചാരം.
വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ആൺ-പെൺ തവളകളെ തമ്മിൽ വിവാഹം കഴിപ്പിച്ചാണ് ഇവർ ദൈവത്തെ പ്രീതിപ്പെടുത്തുന്നത്. നാദിയയിലെ ശാന്തിപൂർ പഞ്ചായത്തിലെ സർദാർ പാറ പ്രദേശത്താണ് കഴിഞ്ഞ ദിവസം ആഘോഷമായി തവളകളുടെ കല്യാണം നടത്തിയത്. കൊട്ടും പാട്ടും താളമേളങ്ങളുടെ അകമ്പടിയോടേയുമാണ് കല്യാണം നടത്തുന്നത്.
വലിയ ആഘോഷമായാണ് ഈ ചടങ്ങുകൾ നടത്തുക. മഴയുടെ ദേവനായ വരുണനെ പ്രീതിപ്പെടുത്തുകയാണ് ഈ ചടങ്ങിന്റെ ലക്ഷ്യം. നടത്തുന്ന ചടങ്ങുകളിൽ ദൈവം പ്രീതിപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ മഴ ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം. തവളയെ ഫലഭൂയിഷ്‌ഠതയുടെ പ്രതീകമായാണ് ഇവിടുത്തുകാർ കാണുന്നത്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ആചാരം പരമ്പരാഗതമായി ഇവർ നടത്തിവരുന്നത്.
ചൂട് കൂടുകയും മഴയുടെ വരവ് വൈകിയതും മൂലമാണ് പരമ്പരാഗത രീതിയിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഗ്രാമവാസികൾ തീരുമാനിച്ചത്. മഴ ലഭിക്കാത്തതിനെ തുടർന്ന് കുടിവെള്ളത്തിനായി ഇവിടുത്തുകാർ നിലവിൽ ഏറെ ബുദ്ധിമുട്ടുകയാണ്. കൂടാതെ, കാർഷിക വിളകൾ എല്ലാംതന്നെ പൂർണമായി നശിച്ചു കഴിഞ്ഞു. ഇതിനെല്ലാം പരിഹാരം കാണാനാണ് ദൈവത്തെ പ്രീതിപ്പെടുത്താൻ തവള കല്യാണം നടത്തിയിരിക്കുന്നത്.
Most Read: ബ്രിജ് ഭൂഷണെ സർക്കാർ സംരക്ഷിക്കുന്നത് എന്തിന്? ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി