തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്‌ഥാനത്തെ തീരദേശ മേഖലകളിൽ ശക്‌തമായ കടലാക്രമണം. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, പൊഴിയൂർ, പൂന്തുറ ഭാഗത്താണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്.
കടലാക്രമണത്തെ തുടർന്ന് തെക്കേ കൊല്ലംകോടിലെ അതിർത്തി റോഡ് തകർന്നു. തമിഴ്‌നാട് അതിർത്തിയായ നീരോടി റോഡാണ് തകർന്നത്. ഇതോടെ തീരദേശം വഴിയുള്ള ഗതാഗതം സ്‌തംഭിച്ചു. റോഡിന് വടക്കുഭാഗത്തുള്ള 38 കുടുംബങ്ങളെ പൊഴിയൂർ സർക്കാർ യുപി സ്‌കൂളിലും സെന്റ് മാത്യൂസ് ഹൈസ്‌കൂളിലുമായി മാറ്റി പാർപ്പിച്ചു.
മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ കടൽക്ഷോഭത്തിൽ 15ലധികം വീടുകൾ തകർന്നിരുന്നു. പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റി. തമിഴ്‌നാട് തീരത്ത് പുലിമുട്ട് സ്‌ഥാപിച്ചതാണ് കേരള തീരത്ത് കടൽ കയറാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
അഞ്ചുതെങ്ങ്-മുതലപ്പൊഴി മേഖലകളിലും തീവ്രമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച കടലാക്രമണം ഉച്ചയോടെ രൂക്ഷമായി. വീടുകളിൽ വെള്ളം കയറി. നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളുകളെ പരിചയക്കാരുടെ വീടുകളിലേക്കും സ്‌കൂളുകളിലേക്കും മാറ്റി പാർപ്പിച്ചു. പ്രദേശത്തെ സ്‌ഥിതി ഗുരുതരമായി തുടരുകയാണ്.
Read also: മഴക്കെടുതിയിൽ തലസ്‌ഥാനം; വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ നീളും