ബെംഗളൂരു: കോളേജിൽ പ്രവേശിക്കുന്നതിന് മുൻപ് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടതിനാൽ രാജിവെച്ച് അധ്യാപിക. കർണാടകയിലെ തുമാകൂരിലെ ജെയിൻ പിയു കോളേജിലെ ഇംഗ്‌ളീഷ് അധ്യാപികയായ ചാന്ദ്‌നിയാണ് രാജിക്കത്ത് സമർപ്പിച്ചത്. മൂന്ന് വർഷമായി കോളേജിൽ ജോലി ചെയ്യുന്നെങ്കിലും ഇതാദ്യമായാണ് തന്റെ ആത്‌മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നതെന്ന് ചാന്ദ്‌നി പറയുന്നു.
‘ഞാൻ കഴിഞ്ഞ മൂന്ന് വർഷമായി ജെയിൻ പിയു കോളേജിൽ ജോലി ചെയ്യുന്നു. ഇതുവരെ ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല. എന്നാൽ, ഇന്നലെ പ്രിൻസിപ്പൽ പഠിപ്പിക്കുമ്പോൾ ഹിജാബും മതചിഹ്‌നവും ധരിക്കാൻ കഴിയില്ലെന്ന് എന്നോട് പറഞ്ഞു. പക്ഷേ ഞാൻ ഹിജാബ് ധരിച്ചുകൊണ്ട് തന്നെ പഠിപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ഹിജാബ് ധരിക്കുന്നു. ഈ പുതിയ തീരുമാനം എന്റെ ആത്‌മാഭിമാനത്തിന് തിരിച്ചടിയാണ്. അതിനാലാണ് രാജിവെക്കാൻ തീരുമാനിച്ചത്’; ചാന്ദ്‌നി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
എന്നാൽ, താനോ മാനേജ്‌മെന്റോ അധ്യാപികയോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കോളേജ് പ്രിൻസിപ്പൽ കെടി മഞ്‌ജുനാഥിന്റെ വാദം. സംഭവത്തിൽ പ്രതിഷേധങ്ങളും വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
കർണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് വിലക്കിനെതിരായ പ്രതിഷേധം കഴിഞ്ഞ ഒരാഴ്‌ചയായി തുടരുകയാണ്. ഹിജാബ് ധരിച്ച് ക്‌ളാസിൽ കയറുന്നതിൽ നിന്ന് തങ്ങളെ തടഞ്ഞുവെന്ന് ആരോപിച്ച് ആറ് വിദ്യാർഥികൾ നടത്തിയ പ്രതിഷേധമാണ് പിന്നീട് പല കോളേജുകളിലേക്കും വ്യാപിച്ചത്. തുടർന്ന് ഹിജാബ് പ്രതിഷേധങ്ങൾക്കെതിരെ കാവി ഷാൾ ധരിച്ചുള്ള പ്രകടനങ്ങൾ ഉൾപ്പടെ നടന്നിരുന്നു.
സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ കർണാടക സർക്കാർ ഉത്തരവിട്ടിരുന്നു. തുടർന്ന് വീണ്ടും ക്‌ളാസുകൾ പുനരാരംഭിച്ചതോടെ ഹിജാബ് പ്രതിഷേധങ്ങളും ശക്‌തമാവുകയാണ്.
Most Read: വൃത്തിയാക്കാൻ എത്തിയ യുവാവുമായി കളിക്കുന്ന ആനക്കുട്ടി; വീഡിയോ വൈറൽ