ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌ഡിഐ) 2020ൽ 13 ശതമാനം ഉയർന്നതായി കണക്കുകൾ. യുകെ, യുഎസ്എ, റഷ്യ തുടങ്ങിയ വൻ സാമ്പത്തിക ശക്‌തികൾക്ക് എഫ്‌ഡിഐയിൽ ഇടിവ് നേരിട്ടപ്പോൾ ഇന്ത്യയും ചൈനയും വളർച്ച കൈവരിച്ചതായി ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കി.
5,700 കോടി ഡോളറാണ് ഇന്ത്യയിലേക്ക് കഴിഞ്ഞ വർഷം നേരിട്ടെത്തിയ വിദേശ നിക്ഷേപം. ഡിജിറ്റൽ മേഖലയിലേക്ക് എത്തിയ നിക്ഷേപങ്ങളാണ് ഇന്ത്യക്ക് നേട്ടമായത്. റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവിടങ്ങളിലേക്ക് ഫേസ്ബുക്ക് അടക്കമുള്ള ആഗോള കമ്പനികൾ നടത്തിയ മൂലധന നിക്ഷേപം വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു.
അതേസമയം, ആഗോള തലത്തിൽ എഫ്‌ഡിഐ 42 ശതമാനം ഇടിഞ്ഞ് 85,900 കോടി ഡോളറായി. 2019ൽ ഇത് 1.5 ലക്ഷം കോടി ഡോളറായിരുന്നു. ഐക്യരാഷ്‌ട്ര സഭയുടെ വ്യാപാര- വികസന സമ്മേളനം പുറത്തിറക്കിയ ഇൻവെസ്‌റ്റ്‌മെന്റ് ട്രെൻഡ് മോണിറ്റർ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്‌തമാക്കുന്നത്. 2008-09 ആഗോള സാമ്പത്തിക പ്രതിസന്ധിഘട്ടത്തിൽ പ്രകടമായതിനേക്കാൾ 30 ശതമാനത്തിലധികം താഴെയാണ് 2020ലെ ആഗോള എഫ്‌ഡിഐ. വികസിത രാജ്യങ്ങളിലാണ് ഇടിവ് കൂടുതൽ.
ഈ രാജ്യങ്ങളിലേക്കുള്ള ഫണ്ടിന്റെ ഒഴുക്ക് 69 ശതമാനമായാണ് കുറഞ്ഞത്. 2021ലും എഫ്‌ഡിഐ ദുർബലമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read also: ഇഖാമ ഫീസ് വർഷത്തിൽ 4 തവണയായി അടക്കാം; നിർദ്ദേശത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം