റിയാദ്: രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി സൗദി മന്ത്രിസഭ. രാജ്യത്തെ വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെർമിറ്റ് (ഇഖാമ) ഇനി മൂന്ന് മാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം.
രാജ്യത്ത് പുതുതായി എത്തുന്ന തൊഴിലാളിക്ക് ആദ്യമായി ഇഖാമ എടുക്കുന്നതിനും നിലവിലുള്ളയാൾക്ക് അത് പുതുക്കുന്നതിനോ ഒരു വർഷത്തേക്കുള്ള മുഴുവൻ ഫീസും അടക്കേണ്ടതുണ്ടായിരുന്നു. ആ നടപടിക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
ഇനിമുതൽ ഒരു വർഷം അടക്കേണ്ട തുക നാല് തവണകളായി അടച്ചാൽ മതിയാകും. നിലവിൽ ഇഖാമ ഫീസും ലെവിയും ആരോഗ്യ ഇൻഷുറൻസും അടക്കം 12,000ത്തോളം റിയാലാണ് ഒരു വർഷത്തേക്ക് വേണ്ടിവരുന്നത്. അത് ഇനി നാല് ഗഡുക്കളായി അടക്കാൻ കഴിയുന്നത് പ്രവാസികൾക്കും അവരുടെ തൊഴിലുടമകൾക്കും ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്.
ഇത് സംബന്ധിച്ച മാനവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് ചൊവ്വാഴ്‌ച രാത്രി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. എന്നാൽ, ഹൗസ് ഡ്രൈവർമാർ, ഹൗസ് മെയ്‌ഡ് തുടങ്ങിയവരടക്കമുള്ള വ്യക്‌തിഗത വിസയുള്ളവർക്ക് ഈ ആനുകൂല്യം ബാധകമല്ല. ഇവർക്ക് ഇഖാമ പുതുക്കുന്നതിന് 650 റിയാൽ മാത്രമേയുള്ളൂ. അതിനാലാണ് ഈ വിഭാഗക്കാരെ പുതിയ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കിയത്.
Also Read: ഇന്ത്യൻ എക്സ്പ്രസിന് റിപ്പബ്ളിക് ടിവിയുടെ വക്കീൽ നോട്ടീസ്