ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ പഞ്ചാബ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച കേസിൽ 22 പേർക്ക് അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചു. പാകിസ്‌ഥാൻ തീവ്രവാദ വിരുദ്ധ കോടതിയാണ് ബുധനാഴ്‌ച ശിക്ഷ വിധിച്ചത്. 2021 ജൂലൈയിൽ ലാഹോറിൽ നിന്ന് 590 കിലോമീറ്റർ അകലെയുള്ള റഹീം യാർ ഖാൻ ജില്ലയിലുള്ള ഭോങ് നഗരത്തിലെ ഗണേഷ് മന്ദിർ ക്ഷേത്രമാണ് അക്രമികൾ തകർത്തത്.
എട്ട് വയസുള്ള ഹിന്ദു ബാലൻ മുസ്‌ലിം പുരോഹിതനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് നൂറുകണക്കിന് ആളുകൾ ക്ഷേത്രം ആക്രമിച്ചത്. വർഗീയത പടർത്തിയതിനെ തുടർന്ന് രോഷാകുലരായ ജനക്കൂട്ടം ആയുധങ്ങളും മറ്റുമായി ക്ഷേത്രത്തിൽ വിന്യസിച്ചിരുന്ന പോലീസുകാരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിന്റെ ഒരു ഭാഗം നശിപ്പിക്കുകയും ക്ഷേത്രം കത്തിക്കുകയും ചെയ്‌തു.
ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ, ചുവരുകൾ, വാതിലുകൾ, വൈദ്യുത ഉപകരണങ്ങൾ എന്നിവയും അക്രമികൾ നശിപ്പിച്ചു. അറസ്‌റ്റിലായ 84 പ്രതികളുടെ വിചാരണ കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ചു. കഴിഞ്ഞ ആഴ്‌ചയാണ് വിചാരണ അവസാനിച്ചത്.
ബുധനാഴ്‌ച എടിസി ജഡ്‌ജി (ബഹ്വൽപൂർ) നസീർ ഹുസൈൻ വിധി പ്രഖ്യാപിക്കുകയായിരുന്നു. 22 പ്രതികൾക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷ വിധിച്ച ജഡ്‌ജി ബാക്കിയുള്ള 62 പേരെ വെറുതെ വിട്ടുകൊണ്ടും ഉത്തരവിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് അവരെ വെറുതേ വിട്ടതെന്ന് ഒരു കോടതി ഉദ്യോഗസ്‌ഥൻ പിടിഐയോട് വ്യക്‌തമാക്കി.
Read Also: കെഎസ്ആർടിസി പ്രതിസന്ധി; തൊഴിലാളി യൂണിയനുകളും സർക്കാരും നേർക്കുനേർ