കോഴിക്കോട്: സംസ്‌ഥാനത്തെ ഭവനരഹിതരായ എല്ലാവർക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവനനയം രൂപീകരിക്കുമെന്ന് റവന്യൂ- ഭവന മന്ത്രി കെ രാജൻ. കേരളത്തിൽ സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവർ നിരവധിയാണ്. ഈ അവസ്‌ഥക്ക് മാറ്റമുണ്ടാക്കുകയാണ് പുതിയ നയരൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫിസർമാർക്കും താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ശിലാഫലകം അനാഛാദനവും പ്രവർത്തി ഉൽഘാടനവും കോവൂർ ഇരിങ്ങാടൻ പള്ളി വർക്കിങ് വുമൺസ് ഹോസ്‌റ്റൽ അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൗസിങ് ബോർഡിന്റെ ഭൂമി ഏറ്റവും പ്രയോജനകരമായ രീതിയിൽ പാവപ്പെട്ടവർക്കും ഉപയോഗപ്പെടുത്താൻ ആവശ്യമായ നടപടിയെടുക്കും. കേരളത്തിൽ ഡിജിറ്റൽ സർവേ വേഗത്തിൽ നടപ്പാക്കുന്നതോടെ നിലവിലെ കയ്യേറ്റഭൂമികളും കണ്ടെത്താൻ കഴിയും.
ഡിജിറ്റൽ സർവേ വേഗത്തിൽ നടപ്പാക്കുന്നതോടെ നിലവിലെ കയ്യേറ്റഭൂമികളും കണ്ടെത്താൻ കഴിയും. ഡിജിറ്റൽ സർവേക്കായി 807 കോടി രൂപയാണ് ചെലവഴിക്കുന്നത്. 87 വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്തിയിട്ടുണ്ട്. യുണീക്ക് തണ്ടപ്പേര് സമ്പ്രദായം നടപ്പാക്കുന്നതോടെ എവിടെയൊക്കെ ഭൂമിയുണ്ടെന്ന് എളുപ്പത്തിൽ കണ്ടെത്താം. ഇതിലൂടെ വിപ്‌ളവകരമായ മാറ്റമാകും സംസ്‌ഥാനത്ത് ഉണ്ടാകുക.
കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും വ്യത്യസ്‌തമായി തന്നെയാണ് കാണുന്നത്. അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും തിരിച്ചെടുക്കും. പട്ടയമേളയിലൂടെ 13,530 പേരാണ് ഭൂവുടമകളായി മാറിയത്. ഇത് ചരിത്രനേട്ടമാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളും മാതൃകാപരമായിരുന്നു. ഫയൽ അദാലത്ത് ഒക്‌ടോബർ മാസത്തിൽ നടപ്പിലാക്കുന്നതോടെ വർഷങ്ങളായി തീർപ്പാകാതെ കെട്ടിക്കിടന്ന ഫയലുകളിൽ തീരുമാനമാകുമെന്നും മന്ത്രി വ്യക്‌തമാക്കി.
Also Read: നവംബർ 1ന് സ്‌കൂളുകൾ തുറക്കുന്നു; സംസ്‌ഥാനത്ത് ഒന്നര വർഷത്തിന് ശേഷം