തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നാം തീയതി മുതൽ തുറക്കാൻ തീരുമാനിച്ചു. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ തുറക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ ഒന്നാം തീയതി മുതൽ ഒന്ന് മുതൽ 7 വരെയുള്ള പ്രൈമറി ക്ളാസുകളും, 10, 12 ക്‌ളാസുകളും തുറക്കും. തുടർന്ന് നവംബർ 15ആം തീയതിയോടെ സംസ്‌ഥാനത്തെ എല്ലാ ക്‌ളാസുകളിലും അധ്യയനം ആരംഭിക്കാനും തീരുമാനമായി.
സ്‌കൂളുകൾ തുറക്കുന്നതിന് 15 ദിവസം മുൻപ് തന്നെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി വ്യക്‌തമാക്കി. കൂടാതെ പ്രൈമറി ക്‌ളാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ നിർദ്ദേശമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ആരോഗ്യവകുപ്പും, വിദ്യാഭ്യാസ വകുപ്പും സംയുക്‌തമായി നടത്തണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.
അതേസമയം തന്നെ രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾ നിലവിൽ സ്‌കൂളുകളിൽ ഹാജരാകേണ്ടെന്നാണ് തീരുമാനം. കൂടാതെ കുട്ടികളെ വാഹനങ്ങളിൽ സ്‌കൂളുകളിൽ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്ന് യോഗത്തിൽ വ്യക്‌തമാക്കി. സ്‌കൂളുകൾ തുറക്കുന്നതോടെ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ കൃത്യമായി സ്വീകരിക്കണമെന്നും, കുട്ടികൾക്ക് വേണ്ടി പ്രത്യേക മാസ്‌കുകൾ തയ്യാറാകണമെന്നും, ഇത് സ്‌കൂളുകളിൽ കരുതണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാക്‌സിൻ സ്വീകരിച്ച എല്ലാ വിദ്യാർഥികൾക്കും ഒക്‌ടോബർ 18ആം തീയതി മുതൽ കോളേജുകളിൽ ക്‌ളാസുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി ഇന്നത്തെ യോഗത്തിൽ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്‌ചാത്തലത്തിലാണ് നിലവിൽ സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഒക്‌ടോബർ 4ആം തീയതി മുതൽ സംസ്‌ഥാനത്തെ കോളേജുകൾ തുറക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
Read also: പ്ളാറ്റ് ഫോം ടിക്കറ്റ് നിരക്ക്; ജീവനക്കാരെയും യാത്രക്കാരെയും വെട്ടിലാക്കി റെയിൽവേയുടെ പരീക്ഷണം