കോഴിക്കോട്: നെയ്യാറ്റിൻകര സംഭവത്തിൽ പോലീസ് രൂക്ഷമായി വിമർശിക്കപ്പെടുമ്പോൾ ഒരു കുടുംബത്തിന് വീട് വെച്ച് നൽകി കയ്യടി നേടുകയാണ് കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസുകാർ. പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ട വടകര തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്രം റോഡിലെ പെരലാട്ടുമ്മൽ കണാരന്റെ കുടുംബത്തിനാണ് പോലീസ് വീട് വെച്ച് നൽകിയത്.
മനോഹരമായ ഒറ്റനില കോൺക്രീറ്റ് വീടിന്റെ താക്കോൽദാനം ജനുവരി നാലിന് രണ്ട് മണിക്ക് മന്ത്രി ടിപി രാമകൃഷ്‌ണൻ നിർവഹിക്കും. 2019ലെ പ്രളയത്തിലാണ് കണാരന്റെ വീട് തകർന്നത്. പിന്നീട് പ്‌ളാസ്‌റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയിലായിരുന്നു താമസം. കണാരനും ഭാര്യയും മകളും മകളുടെ ഭർത്താവും കുട്ടിയുമാണ് ഇവിടെ കഴിഞ്ഞിരുന്നത്.
വടകര സ്‌റ്റേഷനിലെ ജനമൈത്രി പോലീസിന്റെ ഭവന സന്ദർശനത്തിനിടെ ഇവരുടെ ദയനീയാവസ്‌ഥ മനസിലാക്കി. ഇതിനിടെ കേരളം പോലീസ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനത്തിൽ നിർധന കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ തീരുമാനിച്ചു. തുടർന്നാണ് കണാരന് വീടൊരുങ്ങിയത്. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ 8 ലക്ഷം രൂപയാണ് സമാഹരിച്ച് നൽകിയത്. ഡിസംബറിൽ തുടങ്ങിയ പണി ഏപ്രിലിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും കോവിഡ് വ്യാപനം കാരണം കഴിഞ്ഞില്ല.
Also Read: സംസ്‌ഥാനത്ത് 7 മാസങ്ങള്‍ക്ക് ശേഷം ഇന്ന് സ്‌കൂളുകള്‍ തുറക്കും