ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ തുടർനടപടികൾ സ്വീകരിക്കാൻ ഇന്ന് യോഗം ചേരും. നിയമഭേദഗതികൾ എഴുതി നൽകാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം യോഗത്തിൽ ചർച്ച ചെയ്യും. കേന്ദ്രത്തിന്റെ നിർദ്ദേശം രാവിലെ 11 മണിയോടെ കർഷകർക്ക് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് 12 മണിയോടെ യോഗം ചേരാനാണ് കർഷക സംഘടനാ നേതാക്കളുടെ തീരുമാനം.
അതേസമയം, ആറാം ഘട്ട ചർച്ചയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇന്നലെ നടന്ന മൂന്ന് മണിക്കൂർ ചർച്ചയിൽ കാർഷിക നിയമങ്ങളെ ന്യായീകരിച്ച കേന്ദ്രം കർഷകർക്ക് അനുകൂലമായ നിലപാടുകൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. അതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് കർഷക നേതാക്കളുടെ തീരുമാനം. കേന്ദ്ര സർക്കാരുമായി ഇനി ചർച്ചക്കില്ലെന്നും സംഘടനകൾ അറിയിച്ചിരുന്നു. കർഷക യൂണിയനുകൾ രാജ്യവ്യാപകമായി ഭാരത് ബന്ദ് നടത്തിയതിന് പിന്നാലെയാണ് ആറാം ഘട്ട ചർച്ച നിശ്‌ചയിച്ചത്. ഭാരത് ബന്ദിന് ട്രേഡ് യൂണിയനുകളുടെയും മറ്റ് വിവിധ സംഘടനകളുടെയും കോൺഗ്രസ്, എൻസിപി ഉൾപ്പടെ 24 പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു.
ഡിസംബർ 5ന് നടന്ന ചർച്ചയിലും മിനിമം താങ്ങുവില ഉറപ്പ് നൽകാമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കർഷക സംഘടനകൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക നേതാക്കൾ. ഇതിന് പിന്നാലെയാണ്, അമിത് ഷാ വിളിച്ച യോഗവും പരാജയപ്പെട്ടത്.
അതേസമയം, കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്‌ട്രപതി റാം നാഥ് കോവിന്ദിനെ കണ്ട് നിവേദനം സമർപ്പിക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻ സി പി അധ്യക്ഷൻ ശരദ് പവാർ എന്നിവർക്കൊപ്പം ഡിഎംകെ പ്രതിനിധിയുമുണ്ടാകും.