ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ യാത്രക്കിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയിൽ പഞ്ചാബ് സർക്കാരിനോട് റിപ്പോർട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. കൂടാതെ സുരക്ഷയിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഫിറോസ്‌പൂരിലേക്കുള്ള യാത്രക്കിടെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം റോഡിൽ കുടുങ്ങിയത്. കർഷക സംഘടനകൾ റോഡ് ഉപരോധിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ യാത്ര തടസപ്പെട്ടത്.
മഴയെ തുടർന്നാണ് ഹെലിക്കോപ്റ്റർ മാർഗം ഒഴിവാക്കിയതും, 2 മണിക്കൂർ റോഡ് മാർഗം സഞ്ചരിക്കാൻ ക്രമീകരണം ഉണ്ടെന്ന് സംസ്‌ഥാന ഡിജിപി എസ്‌പിജിക്ക് ഉറപ്പ് നൽകിയതും. എന്നാൽ കർഷക പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറിൽ കുടുങ്ങുകയും, എസ്‌പിജി കാറിന് ചുറ്റും സുരക്ഷ ഒരുക്കുകയും ചെയ്‌തു. 15 മിനിറ്റിന് ശേഷവും യാത്ര ചെയ്യാൻ സാധിക്കാഞ്ഞതോടെ തിരികെ പോകാൻ എസ്‌പിജി നിർദ്ദേശിക്കുകയായിരുന്നു.
വലിയ സുരക്ഷാ വീഴ്‌ചയാണ് ഉണ്ടായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. ഇതേ തുടർന്നാണ് കേന്ദ്രം പഞ്ചാബ് സർക്കാരിനോട് റിപ്പോർട് ആവശ്യപ്പെട്ടത്. എന്നാൽ അവസാന നിമിഷം പ്രധാനമന്ത്രിയുടെ പരിപാടിയിൽ മാറ്റം വന്നതാണ് വിഷയമെന്നും, സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി പ്രതികരിച്ചു.
Read also: കണ്ണൂർ സർവകലാശാല നിയമനം ചട്ടവിരുദ്ധം; ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി