കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗങ്ങളുടെ നിയമനത്തിൽ ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി. സർവകലാശാല ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് നിരീക്ഷിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്‌തുള്ള ഹരജിയിലാണ് നടപടി.
ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗങ്ങളെ നിയമിച്ച രജിസ്‌ട്രാറുടെ നടപടി സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓഗസ്‌റ്റ് 11നായിരുന്നു സർവകലാശാല രജിസ്‌ട്രാർ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷണം വന്നതോടെ വിഷയത്തിൽ ഗവർണറുടെ വാദമാണ് ശരിയെന്ന് തെളിയുകയാണ്. ചാൻസലർക്കാണ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരമെന്നായിരുന്നു ഗവർണറുടെ നിലപാട്.
നേരത്തെ ഗവർണർ കോടതിക്ക് നൽകിയ റിപ്പോർട്ടിലും ചാൻസലർക്കാണ് ബോർഡ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരമെന്ന് വ്യക്‌തമാക്കിയിരുന്നു. ചാൻസലർ നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങളെ നിയമിക്കുക മാത്രമാണ് സർവകലാശാല ചെയ്യേണ്ടത്. എന്നാൽ, കണ്ണൂർ സർവകലാശാലയിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടു എന്നായിരുന്നു ചാൻസലർ കൂടിയായ ഗവർണർ കോടതിയെ അറിയിച്ചത്. ഈ റിപ്പോർട് ശരിവെച്ചാണ് ഇപ്പോൾ കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേസ് ജനുവരി 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും