തലശ്ശേരി: മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും വിധിച്ചു. പയ്യാവൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വയത്തൂർ കലാങ്കിയിലെ ബെന്നിയെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി മുഹമ്മദ് റയീസ് ശിക്ഷിച്ചത്. പിഴ അടക്കുകയാണെങ്കിൽ 50,000 രൂപ കൊല്ലപ്പെട്ട യുവതിയുടെ മകന് നൽകണം. കേസിൽ രണ്ടാം പ്രതി ആയിരുന്ന വയത്തൂർ കലാങ്കിയിലെ കെജെ അനൂപിനെ കുറ്റക്കാരൻ അല്ലെന്നു കണ്ട് കോടതി വിട്ടയച്ചു.
പയ്യാവൂർ കുന്നത്തൂർ ഞറളത്ത് വേലിക്കുന്നേൻ വീട്ടിൽ വർഗീസിന്റെ ഭാര്യ ഗ്രേസിയാണ് കൊല്ലപ്പെട്ടത്. 2011 ജൂൺ 22ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട ഗ്രേസിയുടെ ഭർത്താവ് വർഗീസിന്റെ പരാതിയിലാണ് പയ്യാവൂർ പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. വർഗീസും കുടുംബവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി ബെന്നി കൃത്യം നടത്തിയത്. രാവിലെ വീട്ടിലെത്തിയ പ്രതി മകളെ തനിക്ക് വിവാഹം ചെയ്‌തു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സമ്മതമല്ലെന്നും ഈ ആവശ്യം പറഞ്ഞ് ഇനി വീട്ടിൽ വരരുതെന്നും ഗ്രേസി ബെന്നിയോട് പറഞ്ഞു. ഈ വിരോധത്താൽ പ്രകോപിതനായ പ്രതി ഗ്രേസിയെയും മകൻ ജിതിൻ വർഗീസിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ഉടൻ രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗ്രേസി മരിച്ചു. പയ്യാവൂർ പോലീസ് ചാർജ് ചെയ്‌ത കേസിൽ ശ്രീകണ്‌ഠപുരം സിഐമാരായിരുന്ന എം സുനിൽകുമാറും ജോഷി ജോസുമാണ് അന്വേഷണം നടത്തിയത്. കേസിൽ 44 സാക്ഷികളെ വിസ്‌തരിച്ചു.
Most Read: ലതാ മങ്കേഷ്‌കറിന്റെ പേരിൽ സംഗീത കോളേജ് സ്‌ഥാപിക്കും