ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ഡെൽഹിയിലെ ട്രാക്‌ടർ റാലിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധയിടങ്ങളിൽ നിന്ന് റാലിയിൽ പങ്കെടുക്കാനെത്തിയ കർഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായത്. പഞ്ചാബ് ഹ്യൂമൺ റൈറ്റ്‌സ് ഓർഗനൈസേഷൻ എന്ന സന്നദ്ധ സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഡെൽഹിയിലെ ട്രാക്‌ടർ റാലിയിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്ന് നിരവധി കർഷകരാണ് എത്തിയത്. ഇവരിൽ പലരെയും കാണാനില്ലെന്നാണ് സംഘടനയുടെ ആരോപണം. പഞ്ചാബിലെ താത്താരിവാല ഗ്രാമത്തിൽ നിന്നുള്ള പന്ത്രണ്ട് കർഷകരെ കാണാതായതായി ജനുവരി 26ന് തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ചെങ്കോട്ടയിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടർന്ന് 18 പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിൽ ഏഴ് പേർ ബാൻഗി നിഹാൽ സിംഗ് ഗ്രാമത്തിൽ നിന്നുള്ളവരാണ്. 11 പേർ മോഗയിൽ നിന്നുള്ളവരുമാണ്. നിലവിൽ അറസ്‌റ്റ് ചെയ്‌തവരെ തിഹാർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
അക്രമവുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തവർക്ക് ഡെൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി, ഖൽറ മിഷൻ, പന്തി തൽമൽ സംഘടൻ തുടങ്ങി വിവിധ സംഘടനകൾ സജന്യ നിയമ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കാണാതായ ആളുകളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടുമില്ല.
Read Also: നിലപാടിൽ മാറ്റമില്ല; കാർഷിക നിയമങ്ങൾ മരവിപ്പിച്ച് നിർത്താമെന്ന് മോദി