തിരുവനന്തപുരം: കോവിഡ് ചികിൽസക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആധുനിക സജ്‌ജീകരണങ്ങളോടുകൂടി തയ്യാറാക്കിയ 25 കിടക്കകളുളള ഐസിയു ബ്ളോക്കിന്റെ ഉൽഘാടനം ഫെബ്രുവരി 16ന് രാവിലെ 9.30ന് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിക്കും. ചടങ്ങിൽ വികെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിക്കും.
കഴിഞ്ഞ ഒരു വര്‍ഷമായി ജനറല്‍ ആശുപത്രി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 2020 ഓഗസ്‌റ്റ് മാസം മുതല്‍ ആശുപത്രി പൂര്‍ണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കി മാറ്റുകയും 300 കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാത്രമായി സജ്‌ജീകരിക്കുകയും ചെയ്‌തു. കാറ്റഗറി ബി, സി രോഗികളെ കിടത്തി ചികിൽസിക്കുകയും ആന്റിജന്‍, ആര്‍ടിപിസിആര്‍ തുടങ്ങിയ പരിശോധനകള്‍ 24 മണിക്കൂറും ലഭ്യമാക്കുകയും ചെയ്‌തിട്ടുണ്ട്.
പുതിയ ഐസിയു പ്രവര്‍ത്തനസജ്‌ജമാകുന്നതോടെ നിലവില്‍ ചികിൽസിക്കുന്ന കാറ്റഗറി ബി, സി രോഗികളുടെ ചികിൽസയോടൊപ്പം ഗുരുതര കോവിഡ് രോഗം ബാധിച്ച കാറ്റഗറി സി രോഗികളെക്കൂടി കിടത്തി ചികിൽസിക്കാന്‍ സഹായകരമാകും.
കോവിഡ് രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിന്റെ ഭാഗമായാണ് 34.22 ലക്ഷം മുടക്കി ഇവിടെ പ്രത്യേക ഐസിയു സജ്‌ജമാക്കിയത്. 25 കിടക്കകളുളള ആധുനിക സജ്‌ജീകരണത്തോടെയുളള ഐസിയു സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വെന്റിലേറ്ററുകള്‍, ഐസിയു കോട്ട്, ഇസിജി മെഷീന്‍, മള്‍ട്ടി പാര മോണിറ്റര്‍, ക്രാഷ് കാര്‍ട്ട്, മൊബൈല്‍ സ്‌പോട്ട് ലൈറ്റ്, സിറിംജ് പമ്പ്, ഇന്‍ഫ്യൂഷന്‍ പമ്പ് എന്നിവയും ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ട്.
Read also: പെട്ടിമുടി പുനരധിവാസം; സർക്കാർ മനുഷ്യ സാധ്യമായതെല്ലാം ചെയ്‌തുവെന്ന് റവന്യൂ മന്ത്രി