ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യാർഥിനി രേഷ്‌മയെ പട്ടാപകൽ കുത്തിക്കൊന്ന സംഭവത്തിൽ ആരോപണവിധേയനായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ ബന്ധു അരുണിനെയാണ് (അനു) സംഭവസ്‌ഥലത്ത് നിന്നും ഒരു കിലോമീറ്റർ ദൂരത്തായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്‌ഥലത്ത് നിന്ന് നേരത്തെ അരുണിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.
ബൈസൺവാലി ഹയർ സെക്കണ്ടറി സ്‌കൂൾ പ്ളസ് ടു വിദ്യാർഥിനിയായ രേഷ്‌മയെ ഫെബ്രുവരി 19ന് വൈകിട്ട് മുതലാണ് കാണാതായത്. സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിൽ പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി വിവരം ലഭിച്ചു. പെൺകുട്ടിക്ക് ഒപ്പം അനുവിനെയും കണ്ടിരുന്നുവെന്നും സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ പോലീസിൽ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ് പവർഹൗസിന് സമീപത്തെ കാടുപിടിച്ചു കിടക്കുന്ന ഭാഗത്തുനിന്ന് പെൺകുട്ടിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read also: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കസ്‌റ്റഡിയിൽ