ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യാർഥിനി രേഷ്‌മയെ പട്ടാപകൽ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിക്കായി അന്വേഷണം ശക്‌തമാക്കി പോലീസ്. കൊലപാതകം നടന്ന പ്രദേശത്തിന് സമീപത്തു നിന്നായി കഴിഞ്ഞ ദിവസം പ്രതിയായ അരുണിനെ (അനു) കണ്ടതാതായി പോലീസിന് സംശയമുണ്ട്.
ഞായറാഴ്‌ച വൈകിട്ട് സംഭവസ്‌ഥലത്ത് എത്തിച്ച പോലീസ് നായ പെൺകുട്ടിയുടെ മൃതദേഹം കിടന്ന സ്‌ഥലത്ത് നിന്ന് മണം പിടിച്ച് മുകളിലേക്ക് ഓടി, പ്രധാന റോഡുകടന്ന് കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലേക്ക് കയറി. അപ്പോൾ, ആ പുരയിടത്തിന്റെ മേൽഭാഗത്ത് നിന്ന് ഉടുപ്പ് ധരിക്കാത്തയാൾ ഓടുന്നത് താഴെനിന്ന നാട്ടുകാർ കണ്ടു. പിന്തുടർന്നെങ്കിലും ആളെ പിടികൂടാനായില്ല.
കുറേസമയത്തിന് ശേഷം ഷർട്ട് ധരിക്കാത്ത ഒരാൾ ഡോബിപാലത്തുകൂടി നടന്നുപോകുന്നതും കണ്ടിരുന്നു. ഇത് പ്രതി തന്നെയാകാമെന്നാണ് പോലീസ് കരുതുന്നത്. തിങ്കളാഴ്‌ച വീണ്ടും അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പ്രതി ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ ഒളിച്ചിരുന്നിട്ടും പിടികൂടാൻ സാധിക്കാത്തത് പോലീസിന് തലവേദന സൃഷ്‌ടിച്ചിരിക്കുകയാണ്.
കൊലക്ക് ശേഷം പ്രതി വീണ്ടും സംഭവസ്‌ഥലത്ത് എത്തിയിരുന്നു എന്നതിന്റെ സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ പോലീസ് മേധാവി കറുപ്പുസ്വാമിയുടെ നിർദേശപ്രകാരം എഎസ്‌പി എസ് സുരേഷ് കുമാർ സ്‌ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി. മൂന്നാർ ഡിവൈഎസ്‌പി സുരേഷ്, വെള്ളത്തൂവൽ സിഐ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
Read also: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കസ്‌റ്റഡിയിൽ