ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുത്തേറ്റ് മരിച്ച രേഷ്‌മ കഴിഞ്ഞ ദിവസം വൈകിട്ട് ബന്ധുവായ അനു (അരുൺ)വിനൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, അനു ഒളിവിൽ പോയിരിക്കണമെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ബൈസൺവാലി ഹയർ സെക്കണ്ടറി സ്‌കൂൾ പ്ളസ് ടു വിദ്യാർഥിനിയായ രേഷ്‌മയെ വെള്ളിയാഴ്‌ച വൈകിട്ട് മുതലാണ് കാണാതായത്. വെള്ളിയാഴ്‌ച സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിൽ പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി വിവരം ലഭിച്ചു. പെൺകുട്ടിക്ക് ഒപ്പം അനുവിനെയും കണ്ടിരുന്നുവെന്നും സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ പോലീസിൽ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ് പവർഹൗസിന് സമീപത്തെ കാടുപിടിച്ചു കിടക്കുന്ന ഭാഗത്തുനിന്ന് പെൺകുട്ടിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനുവിനൊപ്പം മകൾ പോകുന്നത് കണ്ടതായി ചിലർ പറഞ്ഞതായി രേഷ്‌മയുടെ പിതാവ് രാജേഷും പറഞ്ഞിരുന്നു.
മൃതദേഹം കണ്ടെത്തിയ സ്‌ഥലത്തുനിന്നും ഒരു മൊബൈൽ ഫോണും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് അനുവിന്റെ മൊബൈൽ ഫോൺ ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളുമായുള്ള സൗഹൃദം നേരത്തെ ചില പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
Read also: ‘സമൂഹ മാദ്ധ്യമങ്ങളെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു’; ബിഹാർ മുഖ്യമന്ത്രി