കീവ്: ആയിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച് രണ്ടാം മാസത്തിലേക്ക് കടന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായുള്ള സ്വാധീനം ഉപയോഗിച്ച് ഇടപെടണമെന്ന് ഇന്ത്യയോട് ആവർത്തിച്ച് യുക്രൈൻ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിക്കും റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യസ്‌ഥത വഹിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ദിമിട്രോയുടെ മറുപടി ഇങ്ങനെ; “പ്രധാനമന്ത്രി മോദി ആ റോൾ വഹിക്കാൻ തയ്യാറാണെങ്കിൽ, അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യും.”
“ഇന്ത്യൻ ഉൽപന്നങ്ങളുടെ വിശ്വസനീയമായ ഉപഭോക്‌താവാണ് യുക്രൈൻ,” കുലേബ എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. “ഞങ്ങൾ എപ്പോഴും ഇന്ത്യൻ ഭക്ഷ്യസുരക്ഷ ഉറപ്പുനൽകുന്നവരിൽ ഒരാളാണ്. ഞങ്ങൾ നിങ്ങൾക്ക് സൂര്യകാന്തി എണ്ണ, ധാന്യങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ നൽകി. ഇത് അസാധാരണമായ, പ്രയോജനകരമായ ബന്ധമാണ്, ”അദ്ദേഹം പറഞ്ഞു.
“റഷ്യയുമായി ഇന്ത്യ തുടരുന്ന ബന്ധത്തിന്റെ ആഴം പ്രയോജനപ്പെടുത്താനും യുദ്ധം അവസാനിപ്പിക്കാൻ പുടിനെ അനുനയിപ്പിക്കാനും ഞങ്ങൾ അഭ്യർഥിക്കുന്നു,”- ദിമിട്രോ കുലേബ പറഞ്ഞു. “റഷ്യയിൽ തീരുമാനങ്ങൾ എടുക്കുന്ന ഒരേയൊരു മനുഷ്യൻ പ്രസിഡണ്ട് പുടിനാണ്. അതിനാൽ ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ച് നിങ്ങൾ അദ്ദേഹവുമായി നേരിട്ട് സംസാരിക്കേണ്ടതുണ്ട്,”- ഈ യുദ്ധം ആഗ്രഹിക്കുന്ന ഗ്രഹത്തിലെ ഒരേയൊരു വ്യക്‌തി പുടിൻ ആണെന്ന് വിശേഷിപ്പിച്ച് ദിമിട്രോ പറഞ്ഞു.
റഷ്യൻ ആക്രമണത്തിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ നിർബന്ധിതരായവർ ആണ് യുക്രൈൻ. ഞങ്ങളുടെ ചെറുത്തുനിൽപ്പ് ‘ന്യായമായ യുദ്ധം’ ആണ്. ഇന്ത്യ യുക്രൈനെ പിന്തുണക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: 110 ദിവസം, 6,000 കിലോമീറ്റർ; ലോക റെക്കോർഡിലേക്ക് നടന്നുകയറി സൂഫിയ