ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമത്തിൽ കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. സംഭവത്തെ അപലപിച്ച സുപ്രീം കോടതി, ഭരണഘടനാ പരാജയമെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തു. മണിപ്പൂർ സംഘർഷത്തിൽ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാനും വേണ്ട നടപടി എടുക്കാനും ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേന്ദ്രത്തിന് നിർദ്ദേശം നൽകി.
വിഷയത്തിൽ സർക്കാർ നടപടി എടുത്തില്ലെങ്കിൽ സുപ്രീം കോടതിക്ക് കടുത്ത നടപടി എടുക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. യുവതികളെ നഗ്‌നരാക്കി നടത്തുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങൾ അസ്വസ്‌ഥത ഉണ്ടാക്കിയെന്ന് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്‌തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് കൊണ്ടാണ് ചീഫ് ജസ്‌റ്റിസിന്റെ രൂക്ഷ വിമർശനം ഉണ്ടായത്.
മണിപ്പൂരിൽ നിന്ന് പുറത്തുവന്ന വീഡിയോ ഞെട്ടിപ്പിക്കുന്നതാണ്. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സർക്കാർ ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ട സമയമാണിത്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത പ്രവൃത്തിയാണിതെന്നും ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വർഗീയ കലാപം നടക്കുന്ന സ്‌ഥലത്ത് സ്‌ത്രീകളെ ഇരയാക്കി ലൈംഗിക അതിക്രമം നടത്തുന്നത് അനുവദിക്കാനാകില്ല. കുറ്റക്കാർക്കെതിരെ എന്ത് നടപടി സർക്കാർ എടുത്തുവെന്ന് ഒരാഴ്‌ചക്കകം കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്‌റ്റിസ് ഉത്തരവിട്ടു.
കേസ് ഈ മാസം 28ന് പരിഗണിക്കും. അതേസമയം, സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായിട്ടുണ്ട്. മുഖ്യപ്രതി ഹെറാദാസ് (32) ആണ് അറസ്‌റ്റിലായത്. തൗബൽ ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. അതിനിടെ, പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് പ്രതികരിച്ചു. രാജ്യത്തുടനീളം പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്.
Most Read: ‘നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവ്’; മഅദ്‌നി നാട്ടിലേക്ക് പുറപ്പെട്ടു