കോഴിക്കോട്: പഴയ പാലത്തിനു സമീപം ബോട്ട് ജെട്ടി കടവിൽ അനധികൃത മൽസ്യ വിൽപന. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ബേപ്പൂർ, ചാലിയം ഹാർബറുകൾ അടച്ചിട്ടത് മുതലെടുത്താണ് ഒരുവിഭാഗം മൽസ്യത്തൊഴിലാളികൾ ബോട്ട് ജെട്ടിക്കു സമീപം ചാലിയാർ തീരത്ത് സമാന്തര ഹാർബർ നടത്തി മൽസ്യ വിപണനം നടത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസും ആരോഗ്യ വിഭാഗവും ഇവിടെ പരിശോധന നടത്തി മൽസ്യ വിൽപന തടഞ്ഞു. മീൻ കയറ്റാൻ എത്തിയ 2 ലോറികൾ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഉപയോഗ ശൂന്യമായ 80 കിലോ മൽസ്യവും ഇവരിൽ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. നിയന്ത്രണം ലംഘിച്ച് മൽസ്യ വിൽപന നടത്തിയതിനു 9000 രൂപ പിഴ ചുമത്തി.
കോവിഡ് മാനദണ്ഡം ലംഘിച്ച് കടവിൽ ആളുകൾ കൂട്ടം കൂടുന്നുവെന്ന വിവരത്തെ തുടർന്നാണ് ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തിയത്. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്‌ടർ സികെ വൽസൻ, ജെഎച്ച്ഐമാരായ സി സജീഷ്, പി ഹരീഷ്, എസ്ഐ എം വിമൽ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Malabar News: ജില്ലയിൽ പേപ്പട്ടി ആക്രമണം; അഞ്ച് വയസുകാരി ഉൾപ്പടെ മൂന്ന് പേർക്ക് കടിയേറ്റു