ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ ചരിത്രം ആവർത്തിക്കുകയാണ്. മറ്റൊരു പ്രധാനമന്ത്രി കൂടി കാലാവധി പൂർത്തിയാകാതെ അധികാരമൊഴിയുന്നു. പാക്കിസ്‌ഥാനിൽ ഒരു പ്രധാനമന്ത്രിക്കും ഇതുവരെ ഭരണകാലാവധി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെങ്കിലും, അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ മാറിയിരിക്കുകയാണ്. സുപ്രീം കോടതി ഉത്തരവ് പ്രകാരം അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കുമ്പോൾ ഇമ്രാൻ പാക്കിസ്‌ഥാൻ പാർലമെന്റിൽ ഉണ്ടായിരുന്നില്ല.
ഞായറാഴ്‌ച പുലർച്ചെ 12.40നാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പു നടന്നത്. ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിനു തൊട്ടുമുൻപ് നാഷണൽ അസംബ്‌ളി സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും രാജിവച്ചിരുന്നു. ഇടക്കാല സ്‌പീക്കറെ നിയോഗിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. പുതിയ പ്രധാനമന്ത്രിയെ അടുത്ത ദിവസം പ്രഖ്യാപിക്കും. നവാസ് ഷെരീഫിന്റെ സഹോദരൻ ഷെഹബാസ് ഷെരീഫ് സ്‌ഥാനമേൽക്കുമെന്നാണ് വിവരം.
ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാസായതിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. അസംബ്‌ളി ഉച്ചക്ക് രണ്ടുമണിക്ക് ചേരും. ഇമ്രാന്‍ ഔദ്യോഗിക വസതി വിട്ടു. അസംബ്‌ളിക്ക് പുറത്ത് ഇമ്രാന്റെ അനുയായികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. നാഷണൽ അസംബ്‌ളിക്ക് പുറത്ത് വന്‍ സൈനിക സന്നാഹമാണ്. പാക്കിസ്‌ഥാനിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്‌ഥർ രാജ്യം വിടുന്നത് വിലക്കി.
പുതിയ പ്രധാനമന്ത്രിയായി ആരുവന്നാലും ഒരു കൂട്ടം പ്രതിനിധികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. തകർന്ന സമ്പദ്‌വ്യവസ്‌ഥ, ഭീകരരുടെ ഇടപെടൽ, ആടിയുലഞ്ഞ നയതന്ത്ര ബന്ധം തുടങ്ങിയവയെല്ലാം പുതിയ സർക്കാരിന് വെല്ലുവിളിയാകും. ആഭ്യന്തരവും രാജ്യാന്തര തലത്തിലുള്ള നിരവധി വെല്ലുവിളികളുമാണ് പുതിയ സർക്കാരിന് പരിഹരിക്കാനുള്ളത്.
കടവും നാണയപ്പെരുപ്പവും പാക് സമ്പദ്‌വ്യവസ്‌ഥക്ക് തലവേദനയായി മാറിയിരിക്കുകയാണ്. രാജ്യത്തെ കറൻസിയും തളർന്നു. ഈ പ്രശ്‌നങ്ങളെല്ലാം കാരണം രാജ്യത്തിന്റെ വളർച്ച കഴിഞ്ഞ മൂന്ന് വർഷമായി മന്ദഗതിയിലാണെന്നാണ് റിപ്പോർട്. ഇവയെല്ലാം പരിഹരിക്കാനും പുതിയ സർക്കാർ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
Most Read: പ്രമേഹ രോഗികൾക്കും കഴിക്കാം ഈ പഴങ്ങൾ