കോഴിക്കോട്: തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്‌ണപ്രിയയാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയ ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച തിക്കോടി പള്ളിത്താഴം സ്വദേശി നന്ദു അതീവ ഗുരുതരാവസ്‌ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇന്ന് രാവിലെ 9.50ന് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു സംഭവം. പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്‌ണപ്രിയ ബസിറങ്ങി ഓഫിസിലേക്ക് കയറാനൊരുങ്ങുമ്പോൾ അയൽവാസിയായ നന്ദു ആക്രമിക്കുക ആയിരുന്നു.
ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയിൽ നിന്ന് പെട്രോളെടുത്ത് ഇരുവരുടെയും ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയത്. ആദ്യം പെൺകുട്ടിയുടെ അലർച്ചയാണ് കേട്ടതെന്ന് ദൃക്‌സാക്ഷി പറയുന്നു. പഞ്ചായത്ത് ഓഫിസിൽ പെൻഷന്റെ രേഖകൾ ശരിയാക്കുന്നതിനായി എത്തിയതായിരുന്നു ദൃക്‌സാക്ഷി. അപ്പോഴാണ് പെൺകുട്ടിയുടെ അലർച്ച കേട്ടതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
വസ്‌ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ് മാംസം വെന്ത നിലയിലാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. തലയിലൂടെ പെട്രോൾ ഒഴിച്ചതിനാൽ ശരീരമാകെ തീ ആളി പടരുകയായിരുന്നു.
ഉടനടി ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്‌ധ ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് അഞ്ച് മണിയോടെ കൃഷ്‌ണപ്രിയ മരിച്ചു. തീകൊളുത്തും മുൻപ് നന്ദു തന്നെ കുത്തി പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്‌ണപ്രിയ മൊഴി നല്‍കി. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് ഡോക്‌ടർമാർ നേരത്തെ അറിയിച്ചിരുന്നു.
Most Read: ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; ചൊവ്വാഴ്‌ച മുതൽ സംസ്‌ഥാനത്ത് അനിശ്‌ചിതകാല ബസ് സമരം