ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ ഭരണം ഇനി 19കാരിയുടെ കൈകളിൽ. വിവരമറിഞ്ഞ ആളുകളിൽ കൗതുകവും ഒപ്പം അഭിമാനവും ഒരുപോലെ വന്നുചേർന്നു. അതേസമയം, തനിക്ക് ലഭിച്ച അപൂർവ അവസരം എങ്ങനെ വിനിയോഗിക്കാം എന്ന ചിന്തയിലാണ് ഹരിദ്വാറിൽ നിന്നുള്ള സൃഷ്‌ടി ഗോസ്വാമി എന്ന കൊച്ചുമിടുക്കി.
ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ചാണ് സൃഷ്‌ടിയെ ഒറ്റദിന മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നേരത്തെ തന്നെ ഒറ്റദിന മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നീക്കത്തിന് അനുമതി നൽകിയിരുന്നു.
നിലവിൽ ഉത്തരാഖണ്ഡിന്റെ ബാലവിദാൻ സഭയിൽ മുഖ്യമന്ത്രിയായി പ്രവർത്തിച്ച് വരികയാണ് സൃഷ്‌ടി. ഇന്ന് സംസ്‌ഥാനത്തിന്റെ പൂർണ ചുമതലയും ഈ 19കാരിയുടെ കൈകളിലാണ്. പെൺകുട്ടികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലും മുഖ്യമന്ത്രിയായി സൃഷ്‌ടി പങ്കെടുത്തിരുന്നു.
മകൾക്ക് ഇത്തരമൊരു അവസരം നൽകിയതിൽ സൃഷ്‌ടിയുടെ മാതാപിതാക്കൾ സർക്കാരിനോട് നന്ദി പറഞ്ഞു. ‘നിങ്ങൾ നിങ്ങളുടെ മക്കളെ പിന്തുണക്കുക. ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് എല്ലാം നേടാൻ സാധിക്കും. സൃഷ്‌ടിക്ക് ലഭിച്ച അവസരം എല്ലാവരും മാതൃകയാക്കണം. അവൾക്ക് നേടാൻ കഴിയുമെങ്കിൽ മറ്റെല്ലാ മക്കൾക്കും അത് സാധിക്കും’- സൃഷ്‌ടിയുടെ അച്ഛൻ പ്രവീൺ പുരി പറഞ്ഞു.
അതേസമയം, തന്റെ നിർദ്ദേശങ്ങൾ വിവിധ വകുപ്പുകൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള തിരക്കിലാണ് സൃഷ്‌ടി. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ത്രിവേന്ദ്ര സർക്കാരിനോട് ആത്‌മാർഥമായി നന്ദി പറയുന്നുവെന്നും സൃഷ്‌ടി പ്രതികരിച്ചു. പെൺകുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾക്കാണ് താൻ കൂടുതൽ മുൻഗണന നൽകുന്നതെന്നും അവ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്നും സൃഷ്‌ടി വ്യക്‌തമാക്കി.
ഹരിദ്വാറിലെ സാധാരണ കുടുംബത്തിൽ നിന്നാണ് സംസ്‌ഥാനത്തെ പരമോന്നത പദവിയിലേക്ക് സൃഷ്‌ടി ഗോസ്വാമി കടന്നുവന്നത്. ബിഎസ്എം കോളേജിൽ അഗ്രികൾചർ ബിരുദ വിദ്യാർഥിയാണ് സൃഷ്‌ടി.
Also Read: കർഷക പ്രക്ഷോഭത്തിന് പിന്തുണ; മഹാരാഷ്‌ട്രയിൽ ആയിരകണക്കിന് പേർ പങ്കെടുക്കുന്ന മാർച്ച്