മുംബൈ:കാർഷിക നിയമങ്ങൾക്ക് എതിരായി നടക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാരാഷ്‌ട്രയിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന മാർച്ച്. നാസിക്കിൽ നിന്നും മുംബൈയിലേക്ക് 180 കിലോമീറ്റർ ദൂരമാണ് കർഷകർ മാർച്ച് നടത്തുന്നത്. സംസ്‌ഥാനത്തെ 21 ജില്ലകളിൽ നിന്നുള്ള കർഷകർ ശനിയാഴ്‌ച നാസിക്കിൽ സമ്മേളിക്കുകയും മുംബൈയിലേക്ക് മാർച്ച് ആരംഭിക്കുകയും ചെയ്‌തു.
ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലാണ് കർഷകർ റാലി നടത്തുന്നത്. മുംബൈക്കും നാസിക്കിനും ഇടയിലുള്ള 180 കിലോമീറ്റർ ദൂരം വാഹനത്തിലും കാൽനടയായുമാണ് കർഷകർ സഞ്ചരിക്കുന്നത്. ഞായറാഴ്‌ച വൈകിട്ടോടെ കർഷകർ മുംബൈയിൽ എത്തിച്ചേരും. കർഷകർ തിങ്കളാഴ്‌ച ആസാദ് മൈദാനിയിൽ സമ്മേളിക്കും. എൻസിപി നേതാവ് ശരദ് പവർ സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് കർഷകർ ഗവർണറുടെ ഓഫീസ് സ്‌ഥിതി ചെയ്യുന്ന രാജ്ഭവനിലേക്ക് മാർച്ച് നടത്തും.
റിപ്പബ്ളിക്ക് ദിനത്തിൽ ഡെൽഹിയിൽ നടക്കുന്ന ട്രാക്‌ടർ റാലിക്ക് മുന്നോടിയായാണ് മഹാരാഷ്‌ട്രയിൽ കർഷക റാലി സംഘടിപ്പിക്കുന്നത്. സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിലും റാലികളും മാർച്ചുകളും നടക്കുന്നുണ്ട്. കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ലുധിയാനയിൽ നടന്ന ട്രാക്‌ടർ റാലിയിൽ സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവർ പങ്കെടുത്തു.
റിപ്പബ്ളിക്ക് ദിനത്തിൽ ഡെൽഹിയിൽ നടക്കുന്ന റാലിയിൽ 1,000ത്തിലേറെ ട്രാക്‌ടറുകൾ പങ്കെടുക്കും. ഡെൽഹി നഗരാതിർത്തിയിലേക്കാവും റാലി നടത്തുക.
Read also: ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണം; വാളയാർ അമ്മ അനിശ്‌ചിതകാല നിരാഹാര സമരത്തിലേക്ക്