തിരുവനന്തപുരം: വിതുരയിൽ പന്നിക്ക് വെച്ച കെണിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടക്കുക. ഇന്നലെ രാവിലെ ഒമ്പതരയോടെ ആണ് ശെൽവരാജിന്റെ മൃതദേഹം പുരയിടത്തിൽ കണ്ടെത്തിയത്.
വീട്ടിൽ വാടകക്ക് താമസിക്കുന്ന കുര്യൻ എന്ന ആളെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. അനുമതി ഇല്ലാതെ പന്നിക്കെണി വെച്ചതിനാണ് നടപടി. പോസ്‌റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം. ശെൽവരാജ് മേഖലയിൽ എന്തിന് എത്തി എന്നതിൽ വ്യക്‌തത വന്നിട്ടില്ല. ഇക്കാര്യം അടക്കം പരിശോധിച്ച ശേഷമാകും തുടർനടപടി.
ശെൽവരാജിന്റെ കാണാനില്ലെന്ന പരാതി ഭാര്യ മാരായമുട്ടം പോലീസിൽ നൽകിയതാണ് മൃതദേഹം തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്. ലക്ഷ്‌മി എസ്‌റ്റേറ്റിന് സമീപം തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിന്റെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകക്ക് താമസിക്കുന്ന കുര്യൻ സ്‌ഥാപിച്ച വൈദ്യുത കമ്പിയിൽ കാൽകുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
Most Read: തൃക്കാക്കരയിൽ നിർണായക ദിനം; ജനക്ഷേമ മുന്നണി ഇന്ന് നിലപാട് അറിയിക്കും