കണ്ണൂർ: പഴയങ്ങാടി കല്യാശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ. റമീസ്, അമൽ ബാബു, അനുവിന്ദ്, ജിതിൻ എന്നിവരെയാണ് പഴയങ്ങാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസിന്റെ പ്രത്യേക ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മർദ്ദനത്തിനിരയായത്. സംഭവത്തിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ 30 പേർക്കെതിരെ പഴയങ്ങാടി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കരിങ്കൊടി കാണിച്ച ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെയും കേസുണ്ട്.
അറസ്‌റ്റിലായ നാല് പേർക്ക് പുറമെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ എംപി വിഷ്‌ണു, പിവി സതീഷ്, സജിത്ത് ചെറുതാഴം, അതുൽ കണ്ണൻ, അനുരാഗ്, ഷുക്കൂർ അഹമ്മദ്, അർജുൻ കുറ്റൂർ, അർഷാദ് കുറ്റൂർ, സിബി, ഹരിത്ത് തുടങ്ങി കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം, ക്രിമിനൽ ഗൂഢാലോചന, അന്യായമായി സംഘം ചേരൽ, കൊല്ലണമെന്ന് ഉദ്ദേശ്യത്തോടെയുള്ള അക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കല്യാശേരി ബ്ളോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പിപി രാഹുലിന്റെ പരാതിയിലാണ് കേസ്.
മാടായിപ്പാറയിൽ കല്യാശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞു തളിപ്പറമ്പിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രിസഭയുടെ ബസ്. എരിപുരത്തെത്തിയപ്പോൾ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. നവകേരള ബസ് കടന്നുപോകുമ്പാഴായിരുന്നു യൂത്ത് കോൺ. ജില്ലാ വൈസ് പ്രസിഡണ്ടിനെ ഉൾപ്പടെ മർദ്ദിച്ചത്.
Most Read| കനേഡിയൻ പൗരൻമാർക്ക് ഇ-വിസ നൽകുന്നത് പുനരാരംഭിച്ചു ഇന്ത്യ