ന്യൂഡെൽഹി: ബിബിസിയിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി സ്‌ഥിരീകരിച്ചു ആദായനികുതി വകുപ്പ്. മൂന്ന് ദിവസമായി 60 മണിക്കൂറിലധികം നീണ്ട പരിശോധന ഇന്നലെ രാത്രി പൂർത്തിയായതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് പ്രസ്‌താവനയിലൂടെ വിശദാംശങ്ങൾ പുറത്തുവിടുന്നത്. ആദായനികുതി നിയമം 133 എ പ്രകാരമാണ് സർവേ നടത്തിയതെന്ന് വകുപ്പ് വ്യക്‌തമാക്കി.
പ്രവർത്തനത്തിന് ആനുപാതികമായ വരുമാനമല്ല ബിബിസി രേഖകളിൽ കാണിച്ചിരിക്കുന്നതെന്നാണ് ആദായനികുതി വകുപ്പ് വ്യക്‌തമാക്കുന്നത്. നികുതി കൃത്യമായി അടച്ചിട്ടില്ല. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ടും ക്രമക്കേടുകൾ കണ്ടെത്തി. ജീവനക്കാരുടെ മൊഴികളിൽ നിന്നും രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വകുപ്പ് വ്യക്‌തമാക്കി.
ചില രേഖകൾ ആവശ്യപ്പെട്ടപ്പോൾ കാലതാമസം വരുത്തി. പരിശോധന നീളാൻ ഇത് കാരണമായെങ്കിലും സ്‌ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്നും ആദായനികുതി വകുപ്പ് പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കി. ക്രമക്കേടുകൾ നടത്തിയെന്ന് വ്യക്‌തമായ സാഹചര്യത്തിൽ ബിബിസിക്കെതിരെ നടപടികൾ നീളുമെന്ന സൂചനയാണ് ആദായനികുതി വകുപ്പ് മുന്നോട്ടുവെക്കുന്നത്.
എന്നാൽ, ആദായനികുതി വകുപ്പിന്റെ ആരോപണങ്ങളോട് ബിബിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആധികാരികളുമായി സഹകരിക്കുന്നത് തുടരുമെന്നായിരുന്നു ബിബിസി അറിയിച്ചിരുന്നത്. ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാദ്ധ്യമ പ്രവർത്തനം തുടരുമെന്നും ജീവനക്കാർക്ക് പിന്തുണ ഉണ്ടാകുമെന്നും ബിബിസി പ്രതികരിച്ചിരുന്നു. അന്വേഷണത്തിൽ ആദായനികുതി ആധികാരികളുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും, ഭാവിയിലും ഇത് തുടരുമെന്നും ബിബിസി അറിയിച്ചു.
Most Read: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; പ്രതി എ അനിൽകുമാർ പിടിയിൽ