ഹൈദരാബാദ്: സംസ്‌ഥാനത്തെ തൊഴിൽരഹിതർക്കുള്ള വേതനം വർധിപ്പിച്ച് തെലങ്കാന സർക്കാർ. പ്രതിമാസം 3016 രൂപ വീതം നൽകുമെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ പ്രഖ്യാപനം. ഏപ്രിൽ മാസം മുതൽ തുക ലഭ്യമാകുമെന്നും സർക്കാർ വ്യക്‌തമാക്കി. 2018ലെ നിയമസഭാ തിരഞ്ഞടുപ്പ് പ്രചാരണ വേളയിലാണ് ചന്ദ്രശേഖര റാവു തൊഴിൽരഹിതർക്ക് വേതനം പ്രഖ്യാപിച്ചത്. പ്രചാരണ വേളയിലെ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു ഇത്.
എന്നാൽ, വൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിൽ എത്തിയെങ്കിലും തിരഞ്ഞെടുപ്പ് വാഗ്‌ദാനം നടപ്പാക്കാൻ മൂന്ന് വർഷത്തോളം കാലതാമസമുണ്ടായി. ഇതിനെതിരെ സംസ്‌ഥാനത്ത് ശക്‌തമായ പ്രതിഷേധവും ഉണ്ടായിരുന്നു. നിലവിൽ തൊഴിൽ ഇല്ലായ്‌മ വേതനം ലഭിക്കുന്ന ഉദ്യോഗാർഥികളിൽ പരമാവധി പേർക്ക് സ്‌ഥിര വരുമാനം ഉറപ്പിക്കാനാണ് സർക്കാർ നീക്കം. ഇതിനായി സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തിട്ടുള്ള ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കാനുള്ള നീക്കം ആരംഭിച്ചുകഴിഞ്ഞു.
തെലങ്കാന സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 29 ലക്ഷത്തോളം യുവജനങ്ങളാണ് തൊഴിലിനായി അപേക്ഷിച്ചിരിക്കുന്നത്. സംസ്‌ഥാനത്ത് തൊഴിലവസരങ്ങൾ കുറയുന്നതിനെതിരെ പ്രതിഷേധം ശക്‌തമാവുകയാണ്. ഈ സാഹചര്യത്തിലാണ് തൊഴിൽരഹിതർക്കുള്ള വേതനം സർക്കാർ വർധിപ്പിക്കുന്നത്.
തൊഴിലില്ലായ്‌മ വേതനം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാനുള്ള കാലതാമസം കാരണമാണ് തുക വിതരണം ചെയ്യാൻ വൈകിയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയും തടസമായി. പത്ത് ലക്ഷം പേർ തൊഴിൽരഹിതരാണെന്ന് കണക്ക് കൂട്ടിയാൽ പോലും 3600 കോടി രൂപയോളം വേതനത്തിനായി സർക്കാരിന് നീക്കി വെക്കേണ്ടി വരും. അതേസമയം, തൊഴിലില്ലായ്‌മ വേതനം 2018 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം.
Also Read: പടക്ക നിർമാണശാലയിലെ സ്‍ഫോടനം; അന്വേഷണം ശക്‌തമാക്കി പോലീസ്