ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ഇന്ത്യയുടെ മിസൈൽ പതിച്ചെന്ന റിപ്പോർട് സ്‌ഥിരീകരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഈയാഴ്‌ച ആദ്യം പാകിസ്‌ഥാൻ ഭൂപ്രദേശത്തേക്ക് അബദ്ധത്തിൽ ഇന്ത്യയുടെ ഒരു മിസൈൽ തൊടുത്തുവിട്ടിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
സംഭവത്തെ സാങ്കേതിക തകരാർ എന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രാലയം അഗാധമായ ഖേദം രേഖപ്പെടുത്തുന്നതായും പറഞ്ഞു. “2022 മാർച്ച് 9ന്, പതിവ് അറ്റകുറ്റപ്പണികൾക്കിടെ, സാങ്കേതിക തകരാർ മൂലം മിസൈൽ ആകസ്‌മികമായി തൊടുത്തു വിടുകയായിരുന്നു. സംഭവത്തെ കേന്ദ്ര സർക്കാർ ഗൗരവമായി വീക്ഷിക്കുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു,” പ്രതിരോധ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
“പാകിസ്‌ഥാനിലെ ഒരു പ്രദേശത്താണ് മിസൈൽ പതിച്ചതെന്നാണ് വിവരം. സംഭവം അങ്ങേയറ്റം ഖേദകരമാണെങ്കിലും, അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമായ കാര്യമാണ്,”- മന്ത്രാലയം പറഞ്ഞു.
ഹരിയാനയിലെ സിര്‍സ വ്യോമതാവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ പാകിസ്‌ഥാന്റെ വ്യോമാതിർത്തിക്കുള്ളിൽ പതിച്ചുവെന്നാണ് ഇന്നലെ പാകിസ്‌ഥാന്‍ ആരോപിച്ചത്. മിസൈലിൽ പോർമുന ഇല്ലാതിരുന്നതിനാൽ പൊട്ടിത്തെറിച്ചില്ലെന്നും പാകിസ്‌ഥാന്‍ പറഞ്ഞിരുന്നു.
2005ലെ ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളും ബാലിസ്‌റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തുമ്പോള്‍ മൂന്ന് ദിവസം മുന്‍പ് പരസ്‌പരം അറിയിക്കണം. ഇതിന്റെ ലംഘനമാണ് ഇന്ത്യ നടത്തിയത് എന്ന് പാകിസ്‌ഥാന്‍ ആരോപിച്ചിരുന്നു.
Most Read: ‘ജനങ്ങളല്ല, യന്ത്രങ്ങളിലെ ക്രമക്കേടാണ് ബിജെപിയെ ജയിപ്പിച്ചത്’; മമത