ന്യൂഡെൽഹി: 2021ലെ അവസാന മൻ കി ബാത്ത് പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവിനെ അഭിനന്ദിക്കുകയും ഒമൈക്രോണിനെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരെ അനുസ്‌മരിക്കുകയും ചെയ്‌തു.
ലോകമെമ്പാടുമുള്ള വാക്‌സിനേഷൻ ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ അഭൂതപൂർവമായ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ഡോസ് വാക്‌സിൻ എന്ന നാഴികക്കല്ല് കടന്നത് ഓരോ ഇന്ത്യക്കാരന്റെയും നേട്ടമാണ്. നമ്മുടെ ശാസ്‌ത്രജ്‌ഞർ ഈ പുതിയ ഒമൈക്രോൺ വകഭേദത്തെ കുറിച്ച് തുടർച്ചയായി പഠിച്ചു കൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, സ്വയം അവബോധം, സ്വയം നിയന്ത്രണം എന്നിവ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്; അദ്ദേഹം പറഞ്ഞു.
“ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കി ബാത്ത് ആണിത്. ഇനി ഞാന്‍ നിങ്ങളോട് സംസാരിക്കുക അടുത്ത വര്‍ഷമായിരിക്കും. പുതുവര്‍ഷത്തില്‍ നമുക്ക് സ്വയം നവീകരിക്കുകയും രാഷ്‌ട്രത്തിന്റെ പുരോഗതിക്കും നമ്മുടെ ജനങ്ങളുടെ ശാക്‌തീകരണത്തിനുമായി പ്രവര്‍ത്തിക്കുകയും ചെയ്യാം”, പ്രധാനമന്ത്രി പറഞ്ഞു.
കൂനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരെയും അദ്ദേഹം അനുസ്‌മരിച്ചു. ‘ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആശുപത്രിയിൽ ആയിരിക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ എന്റെ ഹൃദയത്തെ സ്‌പർശിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു. ഈ വർഷം ഓഗസ്‌റ്റിൽ ആണ് അദ്ദേഹത്തിന് ശൗര്യ ചക്ര പുരസ്‌കാരം ലഭിച്ചത്.
ഈ അവാർഡിന് ശേഷം അദ്ദേഹം തന്റെ സ്‌കൂൾ പ്രിൻസിപ്പലിന് ഒരു കത്തെഴുതി. വിജയത്തിന്റെ നെറുകയിലെത്തിയിട്ടും ഗുരുക്കൻമാരെ ഓർക്കാൻ അദ്ദേഹം മറന്നില്ല എന്നതാണ് ഈ കത്ത് വായിച്ചതിനുശേഷം എന്റെ മനസിൽ ആദ്യം തോന്നിയത്. ആഘോഷം നടത്തേണ്ട സമയത്ത് പോലും വരാനിരിക്കുന്ന തലമുറകളെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനായിരുന്നു; പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഒരു കുട്ടിയെ എങ്കിലും സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ അത് തനിക്ക് വലിയ കാര്യമാണെന്ന് വരുണ്‍ സിങ് ആ കത്തില്‍ എഴുതിയിരുന്നു. എന്നാല്‍ അദ്ദേഹമിപ്പോള്‍ രാജ്യത്തെ മുഴുവന്‍ പ്രചോദിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Most Read: സോഷ്യലിസവും മതേതരത്വവുമാണ് രാജ്യത്ത് ദാരിദ്ര്യം സൃഷ്‌ടിച്ചത്; തേജസ്വി സൂര്യ