അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്‌ളണ്ട് ടെസ്‌റ്റ് പരമ്പരയിലെ മൂന്നാം മൽസരം അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും. പകലും രാത്രിയുമായി പിങ്ക് പന്തിലാണ് മൽസരം നടക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ പിങ്ക് പന്ത് ടെസ്‌റ്റെന്ന പ്രത്യേകതയും മൽസരത്തിനുണ്ട്. ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന മൽസരം ഇന്ത്യയുടെ ലോക ടെസ്‌റ്റ് ചാംമ്പ്യന്‍ഷിപ്പ് ഫൈനൽ പ്രവേശനം എന്ന സ്വപ്‌നത്തിലേക്കുള്ള ചവിട്ടുപടിയാണ്.
ന്യൂസിലാന്റാണ് നിലവില്‍ ഫൈനൽ ഉറപ്പിച്ച ഏക ടീം. ഇന്ത്യ-ഇംഗ്ളണ്ട് പരമ്പര സ്വന്തമാക്കുന്നവര്‍ക്ക് ഫൈനലില്‍ പ്രവേശിക്കാം. പരമ്പര സമനിലയിലായാല്‍ ഇരു ടീമുകളേയും പിന്തള്ളി ഓസ്‌ട്രേലിയ ഫൈനലില്‍ ഇടം നേടും. 2-1ന് പരമ്പര നേടിയാൽ പോലും ഇന്ത്യക്ക് ഫൈനൽ പ്രവേശനം സാധ്യമാകും. എന്നാൽ ശേഷിക്കുന്ന രണ്ട് കളികളും വിജയിക്കുകയാണ് ടീമിന് മുന്നിലുള്ള ലക്ഷ്യമെന്നാണ് നായകന്‍ വിരാട് കോഹ്‌ലി വ്യക്‌തമാക്കിയത്.
മൂന്നാം ടെസ്‌റ്റിൽ കൂടുതൽ സ്‌പിന്നർമാരെ കളത്തിലിറക്കാന്‍ ഇന്ത്യ ശ്രമിച്ചെന്ന് വരില്ല. പിങ്ക് പന്ത് രാത്രിയിൽ നന്നായി സ്വിങ് ചെയ്യുമെന്നതിനാല്‍ മൂന്ന് പേസര്‍മാര്‍ ഇരു ടീമുകളിലും ഇടം നേടും. ഫിറ്റ്‌നെസ് തെളിയിച്ച് ഉമേഷ് യാദവ് ടീമിലേക്ക് എത്തുമെന്ന് ഉറപ്പായി, ഇശാന്ത് ശർമയും ഇന്ത്യന്‍ നിരയിലുണ്ടാകുമെന്ന് ഉറപ്പാണ്. ഇംഗ്‌ളണ്ട് നിരയില്‍ ജെയിംസ് ആന്‍ഡേഴ്‌സണും, ജോഫ്ര ആര്‍ച്ചറും, സ്‌റ്റുവര്‍ട്ട് ബ്രോഡുമാകും കളത്തിലിറങ്ങുക.
അതേസമയം നൂറ് ടെസ്‌റ്റ് മൽസരങ്ങൾ എന്ന ചരിത്ര നേട്ടത്തിന് അരികിലാണ് ഇന്ത്യൻ പേസർ ഇഷാന്ത് ശർമ. കപിൽ ദേവിന് ശേഷം ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യൻ പേസറാവും ഇഷാന്ത്. ഈയിടെയാണ് കരിയറിൽ 300 വിക്കറ്റുകൾ എന്ന നേട്ടത്തിലേക്ക് ഇഷാന്ത് എത്തിയത്. പരിമിത ഓവർ ക്രിക്കറ്റിൽ വേണ്ടത്ര തിളങ്ങാതെ പോയ ഇഷാന്ത് ടെസ്‌റ്റിൽ ഇന്ത്യയുടെ മുൻനിര ബൗളറാണ്.
Read Also: നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ‘മഹാവീര്യർ’ ചിത്രീകരണം തുടങ്ങി