മോസ്കോ : ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു. ചര്‍ച്ചക്കൊടുവില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ഇരു രാജ്യങ്ങളും ആവശ്യം മുന്നോട്ട് വച്ചു. അതിര്‍ത്തിയിലെ ഇരു രാജ്യങ്ങളുടെയും സേനാ പിൻമാറ്റത്തിൽ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് വിദേശകാര്യ മന്ത്രിമാര്‍ യോഗത്തില്‍ തീരുമാനിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈന വിദേശകാര്യ മന്ത്രി വാങ് യിയും മോസ്‌കോയിൽ നടന്ന കൂടിക്കാഴ്‌ചയിലാണ് തീരുമാനമെടുത്തത്.
മോസ്‌കോയില്‍ നടന്ന ഇന്ത്യയുടേയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ രാജ്യങ്ങൾ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്ന നിലപാട് തന്നെയായിരുന്നു ഇരു രാജ്യങ്ങള്‍ക്കും. അതിര്‍ത്തിയിലെ സ്ഥിതി സങ്കീര്‍ണ്ണമാകുന്നത് ഒഴിവാക്കി ഇരു സേനകളും തമ്മില്‍ ചര്‍ച്ച തുടരാനും മന്ത്രിമാരുടെ കൂടിക്കാഴ്‌ചയിൽ തീരുമാനമായി.
രണ്ടര മണിക്കൂറാണ് ചര്‍ച്ച നീണ്ടത്. ചര്‍ച്ചക്കൊടുവില്‍ ഇരുരാജ്യങ്ങളും സംയുക്‌ത പ്രസ്‌താവന നടത്തി. ഇരു രാജ്യങ്ങളുടെയും സേനകള്‍ തമ്മില്‍ ഉചിതമായ അകലം നിലനിര്‍ത്തണമെന്നും, അതിര്‍ത്തിയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന സംഘർഷത്തിന് അയവ് വരുത്തണമെന്നുമാണ് ഇരു രാജ്യങ്ങളും സംയുക്‌ത പ്രസ്‌താവനയിൽ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസത്തില്‍ ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്‌ത പ്രസ്‌താവന നടത്തുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സ്ഥിതി തുടരുന്ന സാഹചര്യത്തിലാണ് മോസ്‌കോയില്‍ വച്ച് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയത്.