ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,02,33,183 ആയി ഉയർന്നു. 57,944 പേരാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയത്. അതേസമയം 1,258 മരണങ്ങളും റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവിൽ 5,86,403 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ 2,92,51,029 പേരാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. 3,95,751 പേർക്ക് ഇതുവരെയായി രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.75 ശതമാനമാണ്. 2.82 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തത് 12,118 പുതിയ കേസുകളാണ്. മഹാരാഷ്‍ട്രയിൽ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 9,812 പേർക്കാണ്.
അതേസമയം, രാജ്യത്തെ വാക്‌സിനേഷൻ ദൗത്യം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനുള്ള പദ്ധതി രേഖ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. 18 വയസ് മുതൽ മുകളിലോട്ടുള്ളവരുടെ വാക്‌സിനേഷന് 188 കോടി വാക്‌സിൻ ഡോസുകളാണ് ആവശ്യമായി വരിക. 12നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഭാവിയിൽ സൈഡസ് കാഡില വാക്‌സിൻ ലഭ്യമാക്കും.
വാക്‌സിൻ നയം ഭേദഗതി ചെയ്‌തത് 13 മുഖ്യമന്ത്രിമാരുടെയും ആരോഗ്യ മന്ത്രിമാരുടെയും കത്ത് പരിഗണിച്ചാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.
Most Read: ഡെൽറ്റ പ്ളസ്; സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കൂടിയേക്കുമെന്ന് മുന്നറിയിപ്പ്