ന്യൂഡെൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി ഇന്റലിജൻസ് വിഭാഗം തകർത്തു. മലേഷ്യ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സംഘടന ഭീകരാക്രമണ പദ്ധതിക്കുവേണ്ടി നടത്തിയ രണ്ട് ലക്ഷം രൂപയുടെ പണമിടപാട് റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) കണ്ടെത്തിയതോടെയാണ് പദ്ധതി സംബന്ധിച്ച സൂചനകൾ ലഭിച്ചത്.
ഡെൽഹി, അയോധ്യ, ബോധ്‌ഗയ, ശ്രീനഗർ, പശ്‌ചിമ ബംഗാളിലെ പ്രമുഖ നഗരങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്താനായിരുന്നു സംഘടനയുടെ പദ്ധതി. ബംഗ്ളാദേശ്, നേപ്പാൾ അതിർത്തികൾ വഴിയുള്ള നുഴഞ്ഞു കയറ്റമായിരുന്നു സംഘടനാ ആസൂത്രണം ചെയ്‌തിരുന്നത്. ഇതിനെ തുടർന്ന് ഡെൽഹി, ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, പശ്‌ചിമ ബംഗാൾ എന്നിവിടങ്ങളിലെ പോലീസ് സേനകൾക്കും ഇന്റലിജൻസ് വിഭാഗങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
പണമിടപാട് സംബന്ധിച്ച അന്വേഷണം ക്വോലലംപുർ സ്വദേശികളായ റോഹിംഗ്യൻ നേതാവ് മുഹമ്മദ് നസീർ, സാക്കിർ നായിക് എന്നിവരിലേക്ക് എത്തിച്ചേർന്നതായാണ് ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകാൻ മ്യാൻമറിൽ നിന്നുള്ള സ്‌ത്രീക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയായ ഒരു ഹവാല ഇടപാടുകാരന് പണമിടപാടിൽ ബന്ധമുണ്ടെന്നും ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
Read also: പുതിയ പാർലമെന്റ് മന്ദിരം പണിയാനുള്ള കേന്ദ്ര നടപടിയെ വിമർശിച്ച് കമൽഹാസൻ