ചെന്നൈ: പുതിയ പാർലമെന്റ് കെട്ടിടം നിർമിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കമൽഹാസൻ. കോവിഡ് പ്രതിസന്ധിയിൽ ജീവിത മാർഗങ്ങൾ നഷ്‌ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങൾ പട്ടിണിയോട് പൊരുതുമ്പോൾ 1000 കോടി രൂപ ചെലവിൽ പുതിയ പാർലമെന്റ് കെട്ടിടം പണിയുന്നത് ആരെ രക്ഷിക്കാനാണെന്ന് കമൽ ചോദിക്കുന്നു. തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൈനയിലെ പഴയ കാല ഭരണവുമായി കേന്ദ്രസർക്കാരിനെ താരതമ്യം ചെയ്‌തു കൊണ്ടായിരുന്നു കമലിന്റെ പരമാർശം. ‘ചൈനയിൽ വൻമതിൽ പണിയുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികൾ മരിച്ചുവീണു. അന്ന് രാജാവ് ജനങ്ങളോടും തൊഴിലാളികളോടും പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതിൽ എന്നാണ്‘- കമൽ ട്വിറ്ററിൽ കുറിച്ചു.
നേരത്തെ, കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങളെയും കമൽ വിമർശിച്ചിരുന്നു. അന്ന് റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയോടാണ് പ്രധാനമന്ത്രിയെ കമൽ താരതമ്യം ചെയ്‌തത്. കർഷക സമരങ്ങളെ അനുഭാവപൂർവം പരിഗണിക്കാതെ മോദി വാരാണസി സന്ദർശനം നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു കമലിന്റെ പരാമർശം.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ തിരക്കിലാണ് കമൽഹാസൻ. തെക്കൻ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ ആണ് മക്കൾ നീതി മയ്യത്തിന്റെ ആദ്യഘട്ട പ്രചാരണം മധുരയിൽ നിന്ന് ഇന്ന് ആരംഭിക്കും. കോവിഡ് സാഹചര്യത്തിൽ ആൾക്കൂട്ടത്തിന് സാധ്യത ഉള്ളതിനാൽ പൊതുയോഗം നടത്താൻ കമലിന് സർക്കാർ അനുമതി നൽകിയിട്ടില്ല.
Also Read: ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവി സിഇഒ അറസ്‌റ്റിൽ