മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ റിപ്പബ്ളിക് ടിവി ചാനൽ സിഇഒ വികാസ് കഞ്ചന്‍ധാനി അറസ്‌റ്റിൽ. മുംബൈ പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. രാവിലെ മുംബൈയിലെ ഫ്ളാറ്റിലെത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. നാളെ ഇദ്ദേഹത്തിന്റെയും റിപ്പബ്ളിക് ടിവി സിഎഫ്ഒ ശിവസുബ്രഹ്മണ്യന്റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ആണ് അറസ്‌റ്റ്. ഇതോടെ കേസിൽ അറസ്‌റ്റിലാകുന്നവരുടെ എണ്ണം 13 ആയി. കേസിൽ 12ആം പ്രതിയാണ് റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി.
നേരത്തെ റിപ്പബ്ളിക് ടിവി ജീവനക്കാരെ അറസ്‌റ്റ് ചെയ്യുന്നതില്‍ നിന്നും മഹാരാഷ്‌ട്ര പോലീസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ചാനല്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹരജിയില്‍ ഉന്നിയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലുമാവില്ലെന്ന് കോടതി പറഞ്ഞതോടെ ഹരജി പിന്‍വലിക്കുകയായിരുന്നു.
ടിആർപി തട്ടിപ്പ് കേസിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക്ക് ടിവി അടക്കം മൂന്ന് ചാനലുകൾക്ക് എതിരെ മുംബൈ പോലീസ് അന്വേഷണം നടത്തിവരികയാണ്. ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിംഗിൽ ചാനലുകൾ തിരിമറി നടത്തിയെന്നാണ് മുംബൈ പോലീസിന്റെ അന്വേഷണ റിപ്പോർട്ട്.
റേറ്റിംഗ് തയ്യാറാക്കുന്ന ബ്രോഡ്‌കാസ്‌റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന് വേണ്ടി ഹസ്‌ന റിസർച്ച് എന്ന സ്‌ഥാപനം മുംബൈയിലെ 200 വീടുകളിൽ റേറ്റിംഗ് ഉപകരണങ്ങൾ സ്‌ഥാപിച്ചിരുന്നു. ഇതിന് നിയോഗിക്കപ്പെട്ട ജീവനക്കാരിൽ ചിലർ ചാനലുകൾക്കായി തിരിമറി നടത്തിയെന്നാണ് കേസ്.
റിപ്പബ്ളിക് ടിവിക്ക് പുറമേ ഫക്‌ത് മറാത്തി, ബോക്‌സ് സിനിമ തുടങ്ങിയ ചാനലുകള്‍ക്കെതിരേയും പോലീസിന് പരാതി ലഭിച്ചിരുന്നു.
Also Read: കാര്‍ഷിക നിയമങ്ങളെ ‘ആത്‌മഹത്യ നിയമങ്ങള്‍’ എന്ന് വിശേഷിപ്പിച്ച് വി ഹനുമന്ത റാവു