ന്യൂഡെൽഹി: പാകിസ്‌ഥാന് മറുപടിയുമായി കേന്ദ്ര സർക്കാർ. നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പാകിസ്‌ഥാന് മറുപടി നൽകി. നല്ല അയൽ ബന്ധം യാഥാർഥ്യമാക്കണമെങ്കിൽ തീവ്രവാദവും, ശത്രുതയും, അക്രമവും ഇല്ലാത്ത അന്തരീക്ഷം ഉണ്ടാകണമെന്നും പാകിസ്‌ഥാനെ ഇന്ത്യ ഓർമിപ്പിച്ചു.
ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്ന പാകിസ്‌ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്‌താവനക്കാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്. കശ്‌മീരിന്റെ അടക്കം കാര്യങ്ങളിൽ മുൻ നിലപാടിൽ മാറ്റമില്ലെന്നും പാക് പ്രധാനമന്ത്രിക്ക് വിദേശകാര്യ മന്ത്രാലയം മറുപടി നൽകി.
കശ്‌മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് ആദ്യം പറഞ്ഞ പാക് പ്രധാനമന്ത്രി പിന്നീട് കശ്‌മീരിന്റെ പ്രത്യേക അധികാരം പുനഃസ്‌ഥാപിച്ചാൽ മാത്രം ഇന്ത്യയുമായി ചർച്ചയെന്ന മലക്കം മറിച്ചിലും നടത്തിയിരുന്നു. കശ്‌മീർ വിഷയത്തിലടക്കം തുറന്ന ചർച്ചക്ക് തയ്യാറെന്ന ഷെഹ്ബാസ് ഷെരീഫിന്റെ ആദ്യ പ്രസ്‌താവനക്ക് എതിരെ ഇമ്രാൻ ഖാന്റെ പാർട്ടി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചക്ക് വ്യവസ്‌ഥ മുന്നോട്ട് വെച്ച് പാക് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വീണ്ടും രംഗത്ത് വന്നത്.
ദുബായ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അൽ അറേബിയ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യയുമായി നയതന്ത്ര ബന്ധം പുനഃസ്‌ഥാപിക്കാൻ ആഗ്രഹിക്കുന്നതായി ഷെഹ്ബാസ് ഷെരീഫ് ആദ്യം വെളിപ്പെടുത്തിയത്. പ്രളയ കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്‌ഥാനെ അടിമുടി ഉലയ്‌ക്കുമ്പോഴാണ് ഷെഹ്ബാസ് ഷെരീഫിന്റെ സമാധാന ചർച്ച.
ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങൾ സമ്മാനിച്ചത് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്‌മ ആണെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീർ അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം ക്ഷണിക്കുന്നുണ്ട്.
”ഇരു രാജ്യങ്ങളും അയൽക്കാരാണ്. എന്നും അടുത്തടുത്ത് കഴിയേണ്ടവർ. കലഹമല്ല, വികസനമാണ് വേണ്ടത്. പണവും സംവിധാനങ്ങളും പാഴാക്കാൻ മാത്രമേ സംഘർഷം ഉപകരിക്കൂ. പാകിസ്‌ഥാൻ മൂന്ന് തവണ ഇന്ത്യയുമായി യുദ്ധം നടത്തി. ദുരന്തവും പട്ടിണിയുമാണ് യുദ്ധം കൊണ്ട് ഉണ്ടായത്. യുദ്ധങ്ങളിൽ നിന്ന് പാകിസ്‌ഥാൻ പാഠം പഠിച്ചു. പ്രശ്‌നം പരിഹരിച്ചുള്ള സമാധാനപരമായ ബന്ധം ആണ് പാകിസ്‌ഥാൻ ആഗ്രഹിക്കുന്നതെന്നും” ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
Most Read: കെവി തോമസിന് കാബിനറ്റ് റാങ്കോടെ നിയമനം; ഡെൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധി