ന്യൂഡെൽഹി: വൈവിധ്യം നിറഞ്ഞ ഈ നാടിനെ ഹിന്ദു രാഷ്‌ട്രം എന്ന് പറയുന്നതിനേക്കാള്‍ വലിയ ദേശ വിരുദ്ധതയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇന്ത്യ ഒരിക്കലും ഒരു ഹിന്ദു രാഷ്‌ട്രമാവില്ലെന്നും അദ്ദേഹം പറഞ്ഞു. 2024ല്‍ ആര്‍എസ്എസും ബിജെപിയും ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിനായിരുന്നു മണിശങ്കര്‍ അയ്യറുടെ പ്രതികരണം.
“2024ല്‍ അല്ല 2534 ആയാല്‍ പോലും ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രമായി മാറില്ല. പ്രധാനമന്ത്രി പറയുന്നത് ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിക്കാത്തവര്‍ ദേശ വിരുദ്ധര്‍ ആണെന്നാണ്. അങ്ങനെയെങ്കില്‍ സുഭാഷ് ചന്ദ്രബോസ് ദേശവിരുദ്ധന്‍ ആയിരുന്നോ? അദ്ദേഹം ‘ആസാദ് ഹിന്ദ് സിന്ദാബാദ്’ എന്നാണല്ലോ പറഞ്ഞിരുന്നത്,”– അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ ആശയം വിഡി സവര്‍ക്കര്‍ വികസിപ്പിച്ചത് ‘ഹിന്ദുഡം’ എന്ന പദത്തില്‍ നിന്നാണ്. ‘ക്രിസണ്ഡം’ എന്ന റോമന്‍ പദത്തില്‍ നിന്നാണ് ഹിന്ദുഡം ഉൽഭവിച്ചത്. ക്രിസ്‌ത്യൻ ഭരണം മറ്റുള്ളവരുടെമേല്‍ സ്‌ഥാപിക്കുന്ന പ്രക്രിയയെ വിശേഷിപ്പിക്കാന്‍ ആണ് ആ പദം ഉപയോഗിച്ചതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
ബിജെപിയെ കടന്നാക്രമിച്ച മണിശങ്കർ അയ്യർ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്‌ഥയിൽ ദുഃഖം ഉണ്ടെന്നും പ്രതികരിച്ചു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം ഗാന്ധി കുടുംബത്തിന് മേല്‍ കെട്ടിവെക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ഗാന്ധി കുടുബത്തെ പോലെ ദേശീയ സ്വീകാര്യതയുള്ളത് ആര്‍ക്കാണെന്നും മണിശങ്കര്‍ അയ്യര്‍ ചോദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 44 സീറ്റ് ലഭിച്ചത് ഗാന്ധി കുടുംബം ഉള്ളത് കൊണ്ടാണ്. ഇല്ലായിരുന്നെങ്കില്‍ സീറ്റ് നാലില്‍ ഒതുങ്ങുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: പെഗാസസ്; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹരജി