ഡെൽഹി: വനിതാ ലോകകപ്പ് ക്രിക്കറ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. വെസ്‌റ്റ് ഇന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞിട്ടാണ് 155 റണ്‍സിന്റെ വമ്പന്‍ ജയം ഇന്ത്യ നേടിയത്.
318 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ 162 റൺസിന് മിതാലി രാജും സംഘവും പുറത്തതാക്കി. സ്‌കോര്‍: ഇന്ത്യ-317/8 (50), വിന്‍ഡീസ്-162–10 (40.3).
ഈ വിജയത്തോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ ഒന്നാം സ്‌ഥാനത്തെത്തി. മൂന്ന് മൽസരങ്ങളില്‍ നിന്ന് നാല് പോയന്റാണ് ടീമിനുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റാണ് ടീമിന് തുണയായത്.
ബാറ്റിംഗില്‍ സെഞ്ചുറികളുമായി സ്‌മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ സ്‌നേഹ് റാണ മൂന്നും മേഘ്‌ന സിംഗ് രണ്ടും വിക്കറ്റ് വീഴ്‌ത്തി. സ്‌മൃതി 119 പന്തുകളില്‍ നിന്ന് 13 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 123 റണ്‍സെടുത്തപ്പോള്‍ ഹര്‍മന്‍പ്രീത് 107 പന്തുകളില്‍ നിന്ന് പത്ത് ബൗണ്ടറിയും രണ്ട് സിക്‌സും നേടി 109 റണ്‍സ് അടിച്ചെടുത്തു.
അതേസമയം മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും വിന്‍ഡീസ് വനിതകള്‍ക്ക് പിടിച്ചുനിൽക്കാൻ ആയില്ല. 100–1 എന്ന നിലയില്‍ നിന്ന് 134–6 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ വിൻഡീസ് നിരക്ക് പിന്നീട് തിരിച്ചുവരാൻ സാധിച്ചില്ല.
Most Read: എച്ച്എൽഎൽ ലേലം; മോദിയ്‌ക്ക് കത്തയച്ച് പിണറായി വിജയൻ