ന്യൂഡെൽഹി: പൊതുമേഖലാ സ്‌ഥാപനമായ എച്ച്എല്‍എല്‍ സ്വകാര്യമേഖലയ്‌ക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്തയച്ചു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്‍ ഏറ്റെടുക്കുന്നതിന് ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് വിലക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്.
സംസ്‌ഥാനത്തിന് ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണം എന്നാവശ്യമാണ് മുഖ്യമന്ത്രി കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. എച്ച്എല്‍എല്‍ ലൈഫ് കെയര്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രാഥമിക വിവര പട്ടികയും ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ആഗോള തലത്തില്‍ സമര്‍പ്പിച്ച ക്ഷണവും പ്രകാരം കേന്ദ്രസര്‍ക്കാരിനോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ 51 ശതമാനമോ അതില്‍ കൂടുതല്‍ ഓഹരിയുള്ള സഹകരണ സംഘങ്ങള്‍ക്കോ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നതാണ് നിബന്ധന.
എന്നാല്‍ സംസ്‌ഥാനങ്ങള്‍ക്കോ സംസ്‌ഥാനങ്ങള്‍ക്ക് കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്കോ ലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്ന് എവിടെയും പറയുന്നില്ലെന്നും കത്തില്‍ കേരളം വ്യക്‌തമാക്കി. നിലവില്‍ വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്‍ സ്വകാര്യ മേഖലക്ക് മാത്രമേ വിറ്റഴിക്കുകയുള്ളൂ എന്ന കേന്ദ്ര സര്‍ക്കാരിന്റെ പിടിവാശി സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങളെ അപ്രസക്‌തമാക്കുകയാണ്.
ഇത്തരം കാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാനുസൃതമായി സംസ്‌ഥാന സര്‍ക്കാരുകള്‍ക്കുണ്ട് എന്നത് കേന്ദ്ര സര്‍ക്കാര്‍ മറക്കുകയാണെന്നും കേരളം ആരോപിക്കുന്നു.
Read Also: ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്ന പാർട്ടിയല്ല കോൺഗ്രസ്; രമേശ് ചെന്നിത്തല